ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് പൊട്ടിച്ച് പാളയം പ്രദീപ്

ചിറയിൻകീഴിലെ കയ്യാങ്കളി കൈവിട്ടെന്ന് പകൽ പോലെ വ്യക്തമായിട്ടും രമ്യയ്ക്കെതിരെ ഒരു നടപടിയും വേണ്ട എന്ന തീരുമാനത്തിലാണ് പാർട്ടി. എന്തായാലും നാണംകെട്ടു ഇനിയെ എന്തെങ്കിലും വിധത്തിൽ അത് വെളുപ്പിച്ചെടുക്കാം എന്ന് കരുതിയപ്പോൾ ദാ കിടക്കുന്നു ചട്ടീം കലവും പൊട്ടി നിലത്ത്. എവിടെയാണോ പ്രശ്നം തുടങ്ങിയത് അവിടെ തന്നെ കാര്യങ്ങൾ. പാളയം പ്രദീപ് രമ്യയുടെ ഔദ്യോഗിക മീറ്റിങ്ങുകളിൽ പോലും ഒപ്പം പോകുന്നു എന്നതായിരുന്നല്ലോ വിമർശന തുടക്കം. അത് അങ്ങനെ തന്നെയെന്ന് വീണ്ടുമാവർത്തിക്കുന്നു പാളയം പ്രദീപ് .
കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കാകെനാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് കൂട്ടയടി സംഭവത്തെ ന്യായീകരിച്ച് പാർട്ടിയിൽ നടപടിക്ക് വിധേയനായ പാളയം പ്രദീപ്. താൻ ഇപ്പോഴും രമ്യാ ഹരിദാസ് എംഎൽഎയുടെ സ്റ്റാഫ് ആണെന്നും അക്കാര്യം തെളിയിക്കുമെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. രമ്യ ഹരിദാസ് എംപിയായിരിക്കെ അവരുടെ സ്റ്റാഫായിരുന്നു എന്നതിന് ഡൽഹിയിൽ നിന്ന് ശമ്പളം വന്നതിന് തെളിവുണ്ട്. ഇപ്പോൾ അവർക്ക് വെക്കാവുന്ന സർക്കാർ ഉദ്യോഗസ്ഥൻ ഒഴികെയുള്ള രണ്ട് സ്റ്റാഫുകളിൽ ഒരാൾ താനാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള തെളിവ് തരും. താൻ ആലത്തൂരിൽ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നപ്പോഴാണ് ആദ്യമായി ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് എംപിയുണ്ടാകുന്നത്.
ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎ ആയതിൽ എന്‍റെ വിയർപ്പും ബുദ്ധിയുമുണ്ട്. പാർട്ടിക്ക് എന്ത് നടപടിയും എടുക്കാം. എന്‍റെ രാഷ്ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം. ഞാൻ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. പഞ്ചായത്ത് മെമ്പറായിരുന്നു കെപിസിസി മെമ്പറാണ്. രമ്യ ഹരിദാസ് ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ വരുമ്പോൾ ഞാൻ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നു. അന്നു മുതൽ അവരുടെ കൂടെ സഹായിക്കാൻ എല്ലാ കാര്യങ്ങൾക്കുമുണ്ടായിരുന്നു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ആണ്. അവിടെ പോയി ഒരു മീറ്റിംഗിൽ തനിക്ക് പങ്കെടുക്കാൻ കഴിയുമോ. അത് തെറ്റിദ്ധാരണ കൊണ്ട് പറയുന്നതാണ്. അന്ന് എസ് സി ഡിപ്പാർട്ട്മെന്റിലെ രണ്ട് ഉദ്യോഗസ്ഥർ രമ്യയെ കാണണം എന്ന് പറഞ്ഞു. അവരോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വന്നിരിക്കാൻ പറഞ്ഞു. അവിടെ പോയതാണ്. അല്ലാതെ ഔദ്യോഗിക യോഗമല്ല. ആർക്കും ഉദ്യോഗസ്ഥരെ വിളിച്ച് ചോദിക്കാം. അവിടെ സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനോടോ കോൺഗ്രസിന്റെ വൈസ് പ്രസിഡന്‍റിനോടോ ചോദിക്കാം.
അവിടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചെറിയ തെറ്റിദ്ധാരണയുണ്ട് അത് പറഞ്ഞു പരിഹരിച്ചു കഴിഞ്ഞു. അവരെ ഒഴിവാക്കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തു എന്നാണ് അവർ കരുതിയത്. അവിടെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പെരുമാറ്റ ചട്ടം നിലനിൽക്കുകയാണ്. അതിനാൽ അങ്ങനെ ഔദ്യോഗികമായി യോഗം വിളിക്കാൻ കഴിയില്ല. സജാദിന്റെ വീട്ടിലേക്ക് ചിരിച്ച് കളിച്ചാണ് പോയത്. അവിടെ ചെന്ന് സംസാരിച്ചിരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കം ഉണ്ടായി എന്നത് സത്യമാണ്. അതിന്‍റെ പേരിലുണ്ടായ തെറ്റിദ്ധാരണ പാർട്ടിക്കുള്ളിൽ പറഞ്ഞ് തീർക്കും.
വീട്ടിൽ പോയി കുട്ടിയെ ഫേസ് ബുക്ക് മെസേജ് വായിപ്പിച്ചു എന്നത് തെറ്റാണ്. പാളയം പ്രദീപ് ഗുണ്ടയാണെന്ന് പറയുന്നത് മാധ്യമങ്ങളാണ്. ഞാൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. ഇനിയും പ്രതികരിക്കും. രമ്യാ ഹരിദാസ് ഡൽഹിയിലേക്ക് മുങ്ങിയെന്ന മാധ്യമ വാർത്തകൾ തെറ്റാണ്. കോൺഗ്രസ് നേതൃത്വം എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വമാണ് രമ്യക്ക് ടിക്കറ്റ് എടുത്ത് നൽകിയത്. രമ്യ ഹരിദാസിനെ സഹായിച്ചത് ഒരു കുറ്റമാണെങ്കിൽ ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു. കോൺഗ്രസിനെ സഹായിക്കാൻ ആർക്ക് വേണ്ടിയും രംഗത്തുണ്ടാകും.
അതേ സമയം തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് രമ്യ ഹരിദാസ് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ചിറയിൻകീഴിലെ പ്രശ്നങ്ങൾ ഏതൊരു വീട്ടിലും പാർട്ടിയിലുമുള്ളത് പോലെയാണ്. പറഞ്ഞാൽ തീരുന്നതാണ്. ഡൽഹിയിലേക്ക് പോകാൻ ടിക്കറ്റെടുത്തതാണ്. പക്ഷേ ശാരീരിക അവശതകൾ കാരണം പോകാൻ കഴിഞ്ഞില്ല. പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പാലക്കാട്ട് എത്തിയത്. ഇന്ന് ഡൽഹിക്ക് പോകാൻ കഴിയുമോ എന്ന് നോക്കും. താൻ ഇന്നും നാളെയും മറ്റെന്നാളും ചിറയിൻകീഴിൽ തന്നെ ഉണ്ടാകും എന്നും പാളയം പ്രദീപ് .
https://www.facebook.com/Malayalivartha



























