ചെക് കേസും ജയില്‍വാസവും മൂലം തളര്‍ന്ന മനസ്സും ശരീരവുമായി ഷാര്‍ജയില്‍ കുടുങ്ങി മൂസക്കുട്ടി; നാട് കണ്ടിട്ട് ഇന്നേക്ക് 15 വർഷം; മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ വ്യക്തി
1994-ല്‍ അബുദാബിയില്‍ പത്തൊമ്പതാമത്തെ വയസ്സില്‍ ഓഫീസ് ബോയ് ആയി തുടങ്ങിയതാണ് മൂസക്കുട്ടിയുടെ പ്രവാസ ജീവിതം. 2003-ല്‍ റാസല്‍ഖൈമയില്‍ സിമന്റ് ഉള്‍പ്പെടെ കെട്ടിട നിര്‍മാണ വസ്തുക്കളുടെ വ്യാപാരം ആരംഭിച്ച മൂസകുട്ടിയുടെ സ്ഥാപനം ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വരെ
വളർന്ന് പന്തലിച്ചു .ഇതിനുപുറമേ, സ്ക്രാപ്പ്, മത്സ്യ വ്യാപാരം തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബിസിനസ് പടര്‍ന്നുകയറി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അറിയപ്പെടുന്ന പ്രവാസി വ്യവസായിയായി മൂസക്കുട്ടി മാറി . പക്ഷേ ആ കുതിപ്പിന് അധികം ആയുസ്സുണ്ടായില്ല.
കടമായി സാധനങ്ങള്‍ വാങ്ങിയ ചിലര്‍ പണം തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് 2006-ല്‍ മൂസക്കുട്ടിയുടെ ബിസിനസ് നഷ്ടത്തിലാവുകയായിരുന്നു . പണം നല്‍കാനുണ്ടായിരുന്ന പലര്‍ക്കും സെക്യൂരിറ്റി ചെക്കുകള്‍ നല്‍കിയിരുന്നു. മൂസക്കുട്ടി തന്നെയായിരുന്നു ചെക്കുകളില്‍ ഒപ്പുവെച്ചിരുന്നത്. രേഖപ്രകാരം കമ്പനിയുടെ 51 ശതമാനം ഉടമസ്ഥതയുള്ള സ്പോണ്‍സര്‍ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കഷ്ടകാലം ആരംഭിച്ചു. കമ്പനിയുടെ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങി. വണ്ടിച്ചെക്ക് കേസുകളില്‍ മൂസക്കുട്ടി പ്രതിയുമായി. കമ്പനിയ്ക്ക് കിട്ടാനുള്ള പണം സ്‌പോണ്‍സറുടെ അക്കൗണ്ടുകളിലേയ്ക്ക് മാറി.
പണം നല്‍കാനുണ്ട് എന്ന് കാണിച്ച് സ്‌പോണ്‍സര്‍ മൂസകുട്ടിക്കെതിരേ റാസല്‍ഖൈമ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പിന്നീട് ഒട്ടേറെ ചെക്ക് കേസുകള്‍ മൂസക്കുട്ടിക്ക് എതിരേ ഫയല്‍ ചെയ്യപ്പെട്ടു. സാമ്പത്തിക കേസുകളില്‍ കുരുങ്ങി നാല് തവണയായി അഞ്ച് വര്‍ഷം മൂസക്കുട്ടി ജയിലില്‍ കിടന്നു. ഈ കേസില്‍ സ്‌പോണ്‍സര്‍ക്ക് 15 ലക്ഷം ദിര്‍ഹം നല്‍കുന്നതിന് കോടതി ഉത്തരവായി.
അങ്ങനെ ചെക് കേസും ജയില്‍വാസവും മൂലം തളര്‍ന്ന മനസ്സുംശരീരവുമായി ഷാര്‍ജയില്‍ കുടുങ്ങിക്കിടക്കുന്ന 45-കാരനായ മൂസക്കുട്ടി നാട് കണ്ടിട്ട് ഇന്നേക്ക് 15 വര്‍ഷമാകുന്നു . പക്ഷേ 15 ലക്ഷം ദിര്‍ഹത്തിന്റെ ( മൂന്ന് കോടിരൂപയോളം) ബാധ്യത തീര്‍ത്താലേ പട്ടാമ്പി മാട്ടായ സ്വദേശിയായ മൂസക്കുട്ടിയുടെ നിരോധനം അവസാനിക്കൂ. 2004 ലാണ് മൂസക്കുട്ടി അവസാനം നാട്ടില്‍ പോയി വന്നത്. കേസില്‍പ്പെട്ടതോടെ പാസ്‌പോര്‍ട്ട് കോടതിയിലായി.
മൂന്നുവര്‍ഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 2015 ജൂണില്‍ പുറത്തിറങ്ങിയപ്പോഴേക്കും മൂസക്കുട്ടി തീര്‍ത്തും ദരിദ്രനായി മാറിക്കഴിഞ്ഞു. ഷാര്‍ജയില്‍ ഒരു സുഹൃത്തിന്റെ കൂടെയായിരുന്നു ജയില്‍മോചിതനായ ശേഷം മൂസക്കുട്ടി താമസിച്ചിരുന്നത്. തുടർന്ന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ ഒരു പങ്കാളിയുമായി ചേര്‍ന്ന് പുതിയ വ്യാപാരം തുടങ്ങാനിരിക്കേ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂസക്കുട്ടിക്ക് പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ വലതുഭാഗംകൂടി തളര്‍ന്നു.
പിന്നീട് , ഒന്നരവര്‍ഷം മുന്‍പ് മൂസക്കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം തേടിയിരുന്നു. എന്നാൽ ഫലമുണ്ടായില്ല. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മൂസക്കുട്ടിക്ക് നാട്ടില്‍പോകാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ശരിയാക്കി കഴിഞ്ഞു . പക്ഷേ 15 ലക്ഷം ദിര്‍ഹം നല്‍കാതെ യാത്രാവിലക്ക് നീക്കാനാവില്ലെന്ന കടുത്ത നിര്‍ബന്ധത്തിലാണ് സ്പോണ്‍സര്‍. ഭാരിച്ച തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ സഹായം തേടുകയാണ് മൂന്ന് മക്കളടങ്ങുന്ന കുടുംബം.
സന്ദര്‍ശന വിസയില്‍ വന്നുപോകുന്ന ഭാര്യയും മക്കളുമാണ് മൂസകുട്ടിയെ പരിചരിക്കുന്നത്. ഇരുപതുകാരനായ മൂത്ത മകന്റെ 1000 ദിര്‍ഹം ശമ്ബളംകൊണ്ടാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. എം.എ.യൂസഫലിക്കും ബി.ആര്‍.ഷെട്ടിക്കുമൊപ്പം മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്കാരം സി.പി.എം.സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയ വ്യക്തിയാണ് മൂസക്കുട്ടി. എണ്‍പതിലേറെ പേരെ സ്വന്തം ചെലവില്‍ നാട്ടിലേയ്ക്ക് കയറ്റിവിടുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന വ്യക്തി. മൂസക്കുട്ടിയെ വിളിക്കാം ഫോണ്‍: 050 850 4525.
https://www.facebook.com/Malayalivartha