ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ; കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു
ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിനെഇതേതുടർന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.
3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചത്. തുടർന്ന് പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കണ്ടെത്തുകയായിരുന്നു. കപ്പലിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.
14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവിൽ കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയുമാണ് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്.
രോഗമുള്ളവരുമായി ഇടപഴകിയതും എന്നാല്‍ രോാഗലക്ഷണങ്ങള്‍ ഇതുവരെ പ്രകടമാകാത്തവരുമായ ആളുകളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി ഒരു നിശ്ചിത കാലയളവ് വരെ പുറത്തിറക്കാതെ നിരീക്ഷിക്കുന്ന സംവിധാനമാണ് ക്വാറന്റൈന്‍.
രോഗാണുബാധയേറ്റാല്‍ ഒരു നിശ്ചിത കാലം കഴിഞ്ഞാലാണ് രോഗലക്ഷണങ്ങള്‍ പുറത്തുവരിക. ഈ കാലയളവിനെയാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നു പറയുന്നത്. ഈ ഇന്‍ക്യുബേഷന്‍ പിരിയഡിലാണ് വ്യക്തികളെ ക്വാറന്റൈന്‍ ചെയ്യുന്നത്. ഇന്‍ക്യൂബേഷന്‍ കാലയളവിനേക്കാള്‍ കൂടുതല്‍ നാള്‍ ക്വാറന്റൈനില്‍ കഴിഞ്ഞിട്ടും രോഗലക്ഷണങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ നിന്ന് പുറത്തു വന്ന് സാധാരണ ജീവിതം നയിക്കാം. എന്നാല്‍ ക്വാറന്റൈന്‍ പിരിയഡില്‍ രോഗലക്ഷണങ്ങള്‍ പുറത്തുവന്നാല്‍ ഉടന്‍ തന്നെ പ്രത്യേക സംവിധാനത്തിലൂടെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിക്കും.
https://www.facebook.com/Malayalivartha