പ്രവാസികളെ ആശങ്കയിലാഴ്ത്തി ആ തീരുമാനം; യു.എ.ഇയിൽ നിന്ന് കേരള സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ് രേഖപ്പെടുത്തി, നാളെ മുതൽ നാട്ടിൽ നിന്ന് ഗൾഫിലേക്കുള്ള എയർ ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയുണ്ടെന്ന് ട്രാവൽ ഏജൻസികൾ
എവിടേക്ക് പോകുവാനും പ്രവാസികൾ ആശ്രയിക്കുന്ന ഏക ഇടത്താവളം യുഎഇയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ഒട്ടുമിക്ക രാജ്യങ്ങളും വിലക്ക് കല്പിച്ചതോടെ വാതിലുകൾ തുറന്ന് ഏവരെയും സ്വാഗതം ചെയ്തത് യുഎഇ തന്നെ. ഇപ്പോഴിതാ ഏവരെയും കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള തീരുമാനമാണ് പുറത്ത് വരുന്നത്. യു.എ.ഇയിൽ നിന്ന് കേരള സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന്‍റെ അവസാനം ടിക്കറ്റെടുക്കുന്നവർക്ക് ഇരട്ടി തുകയാണ് നൽകേണ്ടി വരിക. മൂന്നാഴ്ച കാലത്തേക്ക് യു.എ.ഇയിൽ സ്കൂളുകൾ അടച്ചതിനാൽ തന്നെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കാണ് നിരക്കുവർധന തിരിച്ചടിയാകുന്നത്.
ഇതുകൂടാതെ യുഎഇയിൽ ചൂട് കൂടുന്ന സാഹചര്യം ആയതിനാൽ തന്നെ നിരവധി പ്രവാസികൾ നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്നത്. യു.എ.ഇ.യുടെ ഉള്‍പ്രദേശങ്ങളില്‍ പകല്‍സമയം ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മേലെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് ഇതിനോടകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കൂടാതെ യു.എ.ഇയിൽ വാർഷിക പരീക്ഷ അവസാനിച്ച് 3 ആഴ്ച കാലത്തേക്കു സ്കൂൾ അടച്ചതിനാൽ ഉണ്ടയ തിരക്കും നിരക്കും കൂടാൻ കാരണമായി മാറി.
കഴിഞ്ഞ ആഴ്ച വരെ 350 ദിർഹത്തിന് വരെ ടിക്കറ്റ് ലഭ്യമായിരുന്നു. അതാണിപ്പോൾ ഇരട്ടിക്കു മുകളിലേക്ക് വന്നിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങൾ നോക്കി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് അധിക ബാധ്യത വരുന്നത്. തെരഞ്ഞെടുപ്പ് മുൻനിർത്തി നാട്ടിലെത്താൻ പ്രവാസികളിൽ ഒരു വിഭാഗം താൽപര്യമെടുത്തതും വിമാന കമ്പനികൾക്ക് മെച്ചമായി.
അതേസമയം കേരളത്തിൽ നിന്ന് യു.എ.ഇയിലേക്കും നിരക്ക് കൂടുന്ന പ്രവണതയാണുള്ളത്. നാട്ടിൽ സ്കൂൾ അടച്ചാലുടൻ പ്രവാസി കുടുംബങ്ങളിൽ പലരും ഗൾഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്ത് വാർഷിക പരീക്ഷ ഉപേക്ഷിച്ചതും ഓൺലൈൻ പഠനം തുടരുന്നതും കാരണം പല കുടുംബങ്ങളും പ്രവാസലോകത്തേക്ക് വന്നെത്തിയിട്ടുണ്ട്. നാളെ മുതൽ നാട്ടിൽ നിന്ന് ഗൾഫിലേക്കുള്ള എയർ ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയുണ്ടെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ വർധന മുൻനിർത്തി വിമാന സർവീസുകളുടെ എണ്ണം വർധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്കിൽ ഇനിയും വർധനക്കു തന്നെയാണ് സാധ്യത.
https://www.facebook.com/Malayalivartha