ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന എമർജൻസി മെഡിക്കൽ സേവനങ്ങൾ ശ്രദ്ധേയമാകുന്നു: 6000 ആരോഗ്യപ്രവർത്തകരാണ് ഹജ്ജിനായി മുന്നണിയിലുള്ളത്. പിന്തുണയും പ്രചോദനവുമായി സൗദി ആരോഗ്യ മന്ത്രിയും ഇവരെ സന്ദർശിച്ചു

മക്കയിലും പുണ്യനഗരങ്ങളിലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അതിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ, തീർത്ഥാടകർക്ക് സുരക്ഷയും പരിചരണവുമൊരുക്കി ചരിത്രത്തിന്റെ ഭാഗമാവുകയാണ് സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ (സൗദി ആർ.പി.എം). സൗദി ഭരണകൂടവുമായി ചേർന്ന് സൗദി റെഡ് ക്രെസന്റ് അതോറിറ്റി ഒരുക്കുന്ന അടിയന്തര ആരോഗ്യ സേവനങ്ങൾക്കുള്ള പ്രവർത്തന ചുമതല ഇക്കുറി സൗദി ആർപിഎമ്മിനാണ് നൽകിയിരിക്കുന്നത്. ചെയർമാനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ സൗദി ആർ.പി.എം വിപുലമായ സജ്ജീകരണങ്ങൾ ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കി.
പ്രത്യേക മെഡിക്കൽ സംഘത്തിന് പ്രചോദനമേകി ആരോഗ്യ മന്ത്രി
പ്രീ-ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ സർവീസ് രംഗത്തെ പ്രമുഖരായ സൗദി ആർ.പി.എം, 6,000-ത്തിലധികം വരുന്ന പ്രത്യേക മെഡിക്കൽ സംഘത്തെയും അത്യാധുനിക സജ്ജീകരണങ്ങളുള്ള 300-ലധികം ആംബുലൻസുകളുമാണ് തീർത്ഥാടകരുടെ സേവനത്തിനായി പുണ്യഭൂമിയിലുടനീളം വിന്യസിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് സജീവ പിന്തുണയുമായി സൗദി റെഡ്ക്രസന്റ് നേതൃത്വവും ഡോ. ഷംഷീറും ഒപ്പമുണ്ട്.
സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ജലാജേൽ നേരിട്ട് പാരാമെഡിക്കൽ ജീവനക്കാരെ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. അടിയന്തര ചികിത്സ നൽകാൻ പുണ്യഭൂമിയിൽ കർമനിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചത് ദൗത്യത്തിന് വലിയ പ്രചോദനമായി.
അത്യാധുനിക കൺട്രോൾ റൂമും ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനവും
തീർത്ഥാടക ലക്ഷങ്ങൾ ഒത്തുകൂടിയ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലും ഗ്രാൻഡ് മോസ്ക് പരിസരങ്ങളിലും ആർ.പി.എം ടീം സജീവമാണ്. തിരക്കേറിയ പുണ്യസ്ഥലങ്ങളിൽ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച ഫീൽഡ് ആംബുലൻസ് ടീമുകളും, അത്യാഹിത വിഭാഗത്തിലുള്ളവരെ വേഗത്തിൽ മാറ്റാനുള്ള വിപുലമായ എമർജൻസി ശൃംഖലയും സജ്ജമാക്കിയിരുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചാണ് ആർ.പി.എം പാരാമെഡിക്സ് പ്രവർത്തിക്കുന്നത്. സൗദി റെഡ് ക്രെസന്റുമായി ചേർന്നുള്ള ജി.പി.എസ് ട്രാക്കിംഗ്, ഇൻസ്റ്റന്റ് ഡിസ്പാച്ച് സിസ്റ്റം, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവ വഴി മിനിറ്റുകൾക്കുള്ളിൽ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കുവാൻ ജീവനക്കാർക്ക് സാധിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ള തീർത്ഥാടകർക്കായി ഹജ്ജ് കർമ്മങ്ങൾക്ക് മുൻപും പിൻപും പ്രത്യേക മെഡിക്കൽ ഫോളോ-അപ്പ് ഉൾപ്പെടെയുള്ള പ്രതിരോധ ആരോഗ്യ പദ്ധതികളും ആർ.പി.എം നടപ്പിലാക്കി.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സ്വകാര്യ ആരോഗ്യമേഖലയെ ഹജ്ജ് ആരോഗ്യ സംവിധാനവുമായി സംയോജിപ്പിക്കുന്നതിൽ ഈ ദൗത്യം വലിയൊരു ചുവടുവെപ്പാണ്.
" സൗദി റെഡ് ക്രസന്റിനൊപ്പം ഈ ചരിത്രപരമായ മിഷന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ആർ.പി.എമ്മിന്റെ വിശ്വസ്തരായ മെഡിക്കൽ സംഘത്തിന് അധികൃതർക്കൊപ്പം രാവും പകലും പുണ്യസ്ഥലങ്ങളിൽ സേവനം അനുഷ്ഠിക്കാനായി. തീർത്ഥാടകരുടെ പുഞ്ചിരിയും സ്നേഹവുമാണ് ഏറ്റവും വലിയ അംഗീകാരം," ഡോ. ഷംഷീർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രശംസ ഏറ്റുവാങ്ങി അടിയന്തര സേവനങ്ങൾ
വിശുദ്ധ ഭൂമിയിൽ തീർത്ഥാടകർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അപകടങ്ങളോ ഉണ്ടായ ഉടൻ തന്നെ ആർ.പി.എം ജീവനക്കാരും പാരാമെഡിക്സും ഓടിയെത്തി കൈത്താങ്ങാവുന്ന നിരവധി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ഈ വീഡിയോകളിൽ തീർത്ഥാടകർ തങ്ങൾക്ക് ലഭിച്ച മെഡിക്കൽ പിന്തുണയെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രായമായ തീർത്ഥാടകരെ പരിചരിക്കുന്നതും, അത്യാഹിത ഘട്ടങ്ങളിൽ കൃത്യസമയത്ത് ജീവൻരക്ഷാമരുന്നുകൾ എത്തിക്കുന്നതും വീഡിയോകളിൽ കാണാം. ലോകത്തെ ഏറ്റവും വലിയ തീർത്ഥാടനം വിജയകരമായി പൂർത്തിയാകുമ്പോൾ മലയാളികൾക്ക് അഭിമാനമാവുകയാണ് ഈ പങ്കാളിത്തം.
https://www.facebook.com/Malayalivartha
























