യുഎഇയില്‍ കനത്ത മഴ, റാസല്‍ഖൈമ ഫുജൈറ എന്നിവിടങ്ങളിൽ പലയിടത്തും റോഡുകള്‍ വെളളത്തില്‍ മുങ്ങി, ദുബായിലെ വിവിധയിടങ്ങളിലും ഷാര്‍ജയിലും ശക്തമായ മഴ ലഭിച്ചു, രാജ്യത്ത് 30 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ പരക്കെ വ്യാപകമായി മഴ പെയ്യുകയാണ്.വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തിയെങ്കിലും ബുധനാഴ്ച രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും. രാജ്യത്ത് അന്തരീക്ഷ താപനില കുറഞ്ഞിട്ടുണ്ട്. ദുബായിലെ വിവിധയിടങ്ങളിലും ഷാര്‍ജയിലും ശക്തമായ മഴ ലഭിച്ചു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റാസല്‍ഖൈമ ഫുജൈറ തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടങ്ങളിലും റോഡുകള്‍ വെളളത്തില്‍ മുങ്ങി. ഖോര്‍ഫക്കാനിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ അല്‍ ഷുഹൂബ് റെസ്റ്റ് ഏരിയ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ഏന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ വീഴാന്‍ സാധ്യതയുളളതിനാല്‍ അല്‍ ഹരായിഖോര്‍ഫക്കന്‍ റോഡ് അടച്ചു. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു.
കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ യുഎഇ നിവാസികളോട് വീട്ടില്‍ തന്നെ തുടരാനും അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ദേശീയ അടിയന്തര ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട പോലീസ് ടീമുകളുമായും സിവില്‍ ഡിഫന്‍സ് അധികാരികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു". "ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങൾ ജാഗ്രതയോട് കൂടി ജനങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു.
പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാ കുടുംബങ്ങളെയും താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.
ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും താമസിപ്പിക്കാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ എല്ലാ ഫെഡറല്‍ വകുപ്പുകളോടും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അത്യാവശ്യമല്ലാത്ത ജീവനക്കാര്‍ക്കായി വിദൂര ജോലികള്‍ സജീവമാക്കാനും യുഎഇ കാബിനറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























