ഫുജൈറയിൽ മിന്നൽ പ്രളയം...! രക്ഷാപ്രവർത്തനത്തിന് യു.എ.ഇ സൈന്യം നേരിട്ടിറങ്ങി, വ്യാപാര സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും വെള്ളം കയറി, വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ സൈനിക ഉദ്യോഗസ്ഥർ ശ്രമിക്കുന്ന ചിത്രങ്ങൾ പുറത്ത്...!!

യു.എ.ഇയുടെ കിഴക്കൻ ഭാഗങ്ങളിലാണ് ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായത്. ഏറ്റവും കൂടുതൽ മഴ ലഭിച്ച എമിറേറ്റുകളിലൊന്നായ ഫുജൈറയിലെ അവസ്ഥ ഇപ്പോൾ തീർത്തും പരിതാപകരമാണ്. എമിറേറ്റിൽ വ്യാപകമായി വെള്ളം കയറിയതോടെ യു.എ.ഇ സൈന്യം തന്നെ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇവിടെ പല വ്യാപാര സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും ഇന്നലെ വെള്ളം കയറുകയും വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ യു.എ.ഇ സൈനിക ഉദ്യോഗസ്ഥർ ശ്രമിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തിരുന്നു.
വെള്ളപ്പൊക്കം ബാധിച്ച ഫുജൈറയെയും കിഴക്കൻ പ്രദേശങ്ങളെയും സഹായിക്കാനായി സമീപത്തെ എല്ലാ എമിറേറ്റുകളിൽനിന്നും രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംഘങ്ങളെ അയക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച റാസൽഖെമയിലെ ജബൽജൈസിൽ 17 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഫുജൈറയിലെ മലയോര മേഖലകളിൽ കനത്ത വെള്ളച്ചാട്ടം തന്നെ രൂപപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
രാജ്യത്ത് ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ഫുജൈറിൽ കൂടാതെ റാസല്‍ഖൈമയിലും പലയിടങ്ങളിലും റോഡുകള്‍ വെളളത്തില്‍ മുങ്ങി. ദുബായിലെ വിവിധയിടങ്ങളിലും ഷാര്‍ജയിലും ശക്തമായ മഴലഭിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ ഖോര്‍ഫക്കാനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അല്‍ ഷുഹൂബ് റെസ്റ്റ് ഏരിയ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ഏന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ വീഴാന്‍ സാധ്യതയുളളതിനാല്‍ അല്‍ ഹരായിഖോര്‍ഫക്കന്‍ റോഡ് അടച്ചു.
കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ യുഎഇ നിവാസികളോട് വീട്ടില്‍ തന്നെ തുടരാനും അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ദേശീയ അടിയന്തര ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട പോലീസ് ടീമുകളുമായും സിവില്‍ ഡിഫന്‍സ് അധികാരികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു". "ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങൾ ജാഗ്രതയോട് കൂടി ജനങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു.
https://www.facebook.com/Malayalivartha

























