സർവ്വസന്നാഹത്തോടെ യുഎഇ, ബോട്ടുകൾ വീടുകളിലെത്തി, പ്രവാസികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും രക്ഷാസേനയുടെ വാഹനങ്ങള്‍ രാപകലില്ലാതെ പാഞ്ഞു, ചില ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടർ, ഫുജൈറയിൽ അതിസാഹസിക രക്ഷാപ്രവര്‍ത്തനം...!!

യുഎഇയിൽ ബുധനാഴ്ച രാത്രിയിലാണ് അപ്രതീക്ഷിതമായി മഴ ശക്തി പ്രാപിച്ചത്. കനത്ത മഴ ഏറ്റവും കൂടുതൽ ബാധിച്ച ഫുജൈറയിൽ പ്രളയ സമാനമായിരുന്നു സാഹചര്യം. വെള്ളപ്പൊക്കം ബാധിച്ച ഫുജൈറയെയും കിഴക്കൻ പ്രദേശങ്ങളെയും സഹായിക്കാനായി സമീപത്തെ എല്ലാ എമിറേറ്റുകളിൽനിന്നും രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംഘങ്ങളെ അയക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചിരുന്നു.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ അതി സാഹസിക രക്ഷാപ്രവർത്തനത്തിലൂടെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. ഹോട്ടലുകളിലും മറ്റു താൽക്കാലിക ഷെൽട്ടറുകളിലേക്കുമാണ് ഇവരെ മാറ്റിയത്.ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ എല്ലാവരുടെയും ജീവൻ സുരക്ഷിതമാക്കുന്നതിനാണ് മുൻഗണന നൽകിയത്. പൊലീസിനും സൈന്യത്തിനും പുറമെ വിവിധ എമിറേറ്റുകളിലെ രക്ഷാസേനകളും അഗ്നിശമന സേനാംഗങ്ങളും ഒത്തുചേർന്നായിരുന്നു വെള്ളത്തിൽ മുങ്ങിയ റോഡുകളും വഴികളും കടന്ന് വീടുകളിൽ എത്തി വൃദ്ധരെയും കുട്ടികളെയും അടക്കം സാഹസികമായാണ് രക്ഷിച്ചത്.
പലയിടങ്ങളിലും വീടുകളിലെത്തി ബോട്ടുകളിലാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥാത്തേക്ക് മാറ്റിയത്. പ്രവാസികൾ താമസിക്കുന്ന സ്ഥലങ്ങളിലും രക്ഷാസേനയുടെ വാഹനങ്ങൾ രാത്രിയും രാവിലെയുമായി പാഞ്ഞെത്തുകയായിരുന്നു. കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണവും രക്ഷാപ്രവർത്തകർ ഒരുക്കി നൽകി. കനത്ത മഴയിൽ പ്രയാസത്തിലായ 3,897 പേർക്ക് അഭയം നൽകിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി പറഞ്ഞു.
കൂടാതെ മഴ കാരണം വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ പ്രവാസികളും രംഗത്തിറങ്ങി. പലരും വെള്ളക്കെട്ട് പരിചയമില്ലാതെ എന്ത് ചെയ്യണമെന്ന് ആശങ്കപ്പെട്ടപ്പോൾ മലയാളികൾ രക്ഷാപ്രവർത്തനത്തിലെ നാട്ടിലെ പരിചയം ഉപയോഗപ്പെടുത്തി.കുട്ടികളെയും പ്രായം ചെന്നവരെയും കൈപിടിച്ചും തോളിലേറ്റിയും രക്ഷപ്പെടുത്തി. സാഹചര്യം കൂടുതൽ അപകടകരമായ സാഹചര്യം വന്നതോടെ സൈന്യവും പൊലീസും മറ്റു രക്ഷാസേനയും എല്ലാം ഏറ്റെടുത്തു. ഹെലികോപ്ടറിൽ എത്തിയാണ് ചില ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം മഴപെയ്ത പ്രദേശങ്ങളിലുള്ളവർ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.രാജ്യത്ത് ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്.കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ യുഎഇ നിവാസികളോട് വീട്ടിൽ തന്നെ തുടരാനും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാനും സർക്കാർ അഭ്യർത്ഥിച്ചു.
ദേശീയ അടിയന്തര ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട പോലീസ് ടീമുകളുമായും സിവിൽ ഡിഫൻസ് അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നു". "ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ ജാഗ്രതയോട് കൂടി ജനങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു.
https://www.facebook.com/Malayalivartha

























