യുഎഇയില്‍ ആർത്തലച്ചെത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ, രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് ഫുജൈറ പോര്‍ട്ട് സ്റ്റേഷനിൽ, കണക്കുകൾ പുറത്തുവിട്ട് ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രം

യുഎഇയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ്. ഫുജൈറ പോര്‍ട്ട് സ്റ്റേഷനിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 255.2 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചുവെന്നാണ് കണക്ക്. ഇത് ജൂലൈ മാസത്തില്‍ യുഎഇയില്‍ ഇതുവരെ വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയാണ്.
209.7 മില്ലീമീറ്റര്‍ മഴ ലഭിച്ച മസാഫിയാണ് മഴയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫുജൈറ വിമാനത്താവളത്തില്‍ 197.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്‍ച ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. പൊലീസിനും സൈന്യത്തിനും പുറമെ വിവിധ എമിറേറ്റുകളിലെ രക്ഷാസേനകളും അഗ്നിശമന സേനാംഗങ്ങളും ഒത്തുചേർന്നായിരുന്നു വെള്ളത്തില്‍ മുങ്ങിയ റോഡുകളും വഴികളും കടന്ന് വീടുകളില്‍ എത്തി വൃദ്ധരെയും കുട്ടികളെയും അടക്കം സാഹസികമായാണ് രക്ഷിച്ചത്.
പലയിടങ്ങളിലും വീടുകളിലെത്തി ബോട്ടുകളിലാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥാത്തേക്ക് മാറ്റിയത്. പ്രവാസികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും രക്ഷാസേനയുടെ വാഹനങ്ങള്‍ രാത്രിയും രാവിലെയുമായി പാഞ്ഞെത്തുകയായിരുന്നു. കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും രക്ഷാപ്രവര്‍ത്തകര്‍ ഒരുക്കി നല്‍കി. കനത്ത മഴയില്‍ പ്രയാസത്തിലായ 3,897 പേര്‍ക്ക് അഭയം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സാലിം അല്‍ തുനൈജി പറഞ്ഞു.
https://www.facebook.com/Malayalivartha

























