റോഡുകൾ കുത്തിയൊലിച്ചു, പ്രവാസികളുടെ താമസസ്ഥലങ്ങളിൽ വെള്ളം ഇരച്ചെത്തി, വാഹനങ്ങള്‍ ഒഴുകിപ്പോയി, ഫുജൈറയില്‍ വിവിധ സ്ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ കച്ചവടത്തിനായി സൂക്ഷിച്ച വസ്തുക്കള്‍ നശിച്ചു, മിന്നൽ പ്രളയത്തിൽ കൊടും നഷ്ടം

യു.എ.ഇയിൽ ആർത്തലച്ചെത്തിയ പേമാരി ജനജീവിതം ആകെ ദുസ്സഹമാക്കിയിരിക്കുകയാണ്. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വീടുകളിലെയും കടകളിലെയും വസ്തുവകകളും വ്യാപകമായി നശിച്ചു. മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വെള്ളം കയറി. വാഹനങ്ങള്‍ ഒഴുകിപ്പോയതും പലര്‍ക്കും വലിയ നഷ്ടമുണ്ടാക്കി.
നിര്‍ത്തിയിട്ട വാഹനങ്ങളില്‍ വെള്ളം കയറിയതോടെ പലരുടെയും കാറുകളും മറ്റ് വാഹനങ്ങളും വലിയ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമാണ്. വീടുകള്‍ക്കകത്ത് വെള്ളം കയറിയതോടെ ഉപകരണങ്ങളും മറ്റു വസ്തുക്കളും ഉപയോഗശൂന്യമായി. ചിലരുടെ സുപ്രധാന രേഖകളും മറ്റും വെള്ളം കയറി നശിച്ചു. കടകളിലും താമസ സ്ഥലങ്ങളിലും സൂക്ഷിച്ച രേഖകള്‍ പലരും രക്ഷപ്പെടുന്ന സമയത്ത് കൈയില്‍ കരുതിയിരുന്നു.
എന്നാല്‍, ഇത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിയാത്ത ചിലര്‍ക്കാണ് പ്രയാസമുണ്ടായത്. വീടുകളില്‍നിന്ന് ഒഴിഞ്ഞുപോയവരെ തിരിച്ചെത്തിച്ചുതുടങ്ങിയില്ല. താല്‍ക്കാലിക ഷെല്‍ട്ടറുകളിലും ഹോട്ടലുകളിലും കഴിയുന്നവരെ വീടുകള്‍ ശുചീകരിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷം തിരിച്ചെത്തിക്കും.ഷാര്‍ജയിലെയും ഫുജൈറയിലെയും താല്‍ക്കാലിക സെന്‍ററുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി.
800ലേറെ പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദുരന്ത മേഖലകളില്‍നിന്ന് വിവിധ സേനകള്‍ രക്ഷപ്പെടുത്തിയത്. ഫുജൈറയിലെ 20 ഹോട്ടലുകളില്‍ 1885 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കുന്നതിന് വിവിധ രക്ഷാസേനകള്‍ വെള്ളിയാഴ്ചയും സജീവമായി.റാസല്‍ഖൈമയില്‍ വാദികളും ഡാമും കരകവിഞ്ഞ് കുടുങ്ങിയവരെ ഹെലികോപ്ടറിലാണ് രക്ഷിച്ചത്. കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും അടക്കം അധികൃതര്‍ സുരക്ഷിതരാക്കി.
എമര്‍ജന്‍സി, ക്ലീനിങ് ടീമുകള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കുന്ന ടീമുകള്‍ക്ക് എല്ലാ തരത്തിലുള്ള ലോജിസ്റ്റിക്, ഫീല്‍ഡ് പിന്തുണയും നല്‍കാന്‍ എമിറൈറ്റ്സ് റെഡ് ക്രസന്‍റിന് നിര്‍ദേശം നല്‍കി. സഹായമെത്തിക്കാന്‍ റെഡ് ക്രസന്‍റ് വളന്റിയര്‍മാരും സജീവമാണ്.
പേമാരിക്കൊപ്പം വന്നിറങ്ങിയ പ്രളയത്തില്‍ നിരവധി റോഡുകള്‍ തകര്‍ന്നു. മലനിരകളില്‍നിന്ന് വാദികളിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലമാണ് പല സ്ഥലങ്ങളിലും റോഡുകള്‍ തകര്‍ത്തത്. വെള്ളം കെട്ടിനിന്നുണ്ടായ ചളിയും മറ്റു മാലിന്യങ്ങളും റോഡുകളില്‍ തടസ്സമായി. ചിലയിടങ്ങളില്‍ നടപ്പാതകളും റൗണ്ട് എബൗട്ടുകളും നശിച്ചു.റോഡിലെ മരങ്ങളും മറ്റും നീക്കി ഗതാഗതം പുനരാരംഭിച്ചു. തകര്‍ന്ന റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിട്ടു.
പലയിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതും ഗതാഗത തടസ്സമുണ്ടാക്കി. കൂടാതെ ഫുജൈറയില്‍ വിവിധ സ്ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ കച്ചവടത്തിനായി സൂക്ഷിച്ച വസ്തുക്കള്‍ നശിച്ചു. ചില വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ച വ്യാപാര വസ്തുക്കളും നഷ്ടപ്പെട്ടു. ഇത്തരത്തില്‍ പല വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. തെളിഞ്ഞ അന്തരീക്ഷത്തില്‍ തെരുവുകളിലും വീടുകളിലും വെള്ളിയാഴ്ച ശുചീകരണ തിരക്കായിരുന്നു. ഒരു ദിവസത്തിനകം വെള്ളമിറങ്ങിയതോടെ നഷ്ടങ്ങളുടെ കണക്കെടുപ്പിലാണ് എല്ലാവരും. അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് മിക്കവരും.
https://www.facebook.com/Malayalivartha

























