ഒമാനില്‍ ശക്തമായ കാറ്റും മഴയും, കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മുങ്ങിമരിച്ചു, അസ്ഥിര കാലാവസ്ഥ തുടരുമെന്ന് റിപ്പോര്‍ട്ട്

ഒമാനില്‍ ശക്തമായ മഴയിൽ കുട്ടിയുള്‍പ്പെടെ രണ്ട് മരണം. നിസ്വ വിലായത്തില്‍ മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ മുങ്ങിയാണ് കുട്ടി മരിച്ചത്. ഇബ്രി വിലായത്തിലെ വാദി അല്‍ ഹജര്‍ ഡാമില്‍ 20 വയസുകാരനും മുങ്ങിമരിച്ചു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദുരിബാധിത മേഖലകളില്‍ കുടുങ്ങിയ ഒട്ടേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മരങ്ങള്‍ കടപുഴകി വീഴുകയും ചില റോഡുകളില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം ശക്തമായ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ യുവാവിനെ സിവില്‍ ഡിഫന്‍സ് അധികൃതർ രക്ഷപ്പെടുത്തി.
സഹം വിലായത്തിലായിരുന്നു സംഭവം. യുവാവിന്റെ ആരോഗ്യ നില തൃപ്‍തികരമാണെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന സഹം വിലായത്തിലെ ഒരു വാദിയിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിപ്പ്.
അതേസമയം കനത്ത മഴയില്‍ നിറഞ്ഞൊഴുകുകയായിരുന്ന വാദിയിലേക്ക് വാഹനം ഓടിച്ച് സാഹസിക അഭ്യാസം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റ് ചെയ്തിരുന്നു.സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനാണ് അധികൃതരുടെ നടപടി.റുസ്‍തഖില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ബോധപൂര്‍വം വാഹനം ഓടിച്ചിറക്കുന്ന ഇയാള്‍ക്ക് അല്‍പദൂരം മൂന്നോട്ട് പോയപ്പോള്‍ തന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രദേശത്തെ നാട്ടുകാര്‍ ഉടന്‍ തന്നെ രംഗത്തിറങ്ങുകയും യുവാവിനെ രക്ഷിക്കുകയും ചെയ്‍തു. വാഹനം പിന്നീട് റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























