യു.എ.ഇയിൽ രക്ഷാപ്രവർത്തനത്തിൽ കണ്ടെത്തിയത് 7 മൃതദേഹങ്ങൾ, മിന്നൽ പ്രളയത്തിൽ പ്രവാസികൾക്ക് ദുരുണാന്ത്യം

യുഎഇയുടെ വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഏഴ് പ്രവാസികള്‍ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യക്കാരായ പ്രവാസികളാണ് മരിച്ചതെന്ന് മന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. അലി സാലിം അല്‍ തുനൈജി പറഞ്ഞു. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
ആദ്യം ആറു പേരുടെ മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തുകയായിരുന്നു. റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. വെള്ളക്കെട്ടുണ്ടായിരുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മരിച്ചവർ ഏഷ്യൻ രാജ്യത്തിൽ നിന്നുള്ളവരാണ് എന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഫുജൈറയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.രാജ്യത്തിന്റെ കിഴക്കന്‍ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ പ്രളയത്തില്‍ അകപ്പെട്ട ആയിരത്തോളം പേരെ സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതായി നാഷനല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫുജൈറയിലും ഷാര്‍ജയിലും മാത്രമായി നാലിയരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം നിലവിൽ യുഎഇയിൽ മഴ കുറഞ്ഞിട്ടുണ്ട് . വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവില്‍ ഫുജൈറയെയും ഖോര്‍ ഫക്കാനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡിലൂടെ മാത്രമേ ഗതാഗതം സാധ്യമാവുന്നുള്ളൂ. ബാക്കി റോഡുകള്‍ കൂടി തുറന്നുകൊടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും താമസിയാതെ അവ ഗതാഗത യോഗ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അല്‍ തുനൈജി അറിയിച്ചു.
ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങളുണ്ടായതായി അധികൃതര്‍ അറിയിച്ചു. ഇതുകാരണം പല ഇടങ്ങളിലും വെള്ളിയാഴ്ച കടകള്‍ തുറക്കാനായില്ല. ചില വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ച വ്യാപാര വസ്തുക്കളും നഷ്ടപ്പെട്ടു. ഇത്തരത്തില്‍ പല വ്യാപാരികള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. തെളിഞ്ഞ അന്തരീക്ഷത്തില്‍ തെരുവുകളിലും വീടുകളിലും വെള്ളിയാഴ്ച ശുചീകരണ തിരക്കായിരുന്നു. ഒരു ദിവസത്തിനകം വെള്ളമിറങ്ങിയതോടെ നഷ്ടങ്ങളുടെ കണക്കെടുപ്പിലാണ് എല്ലാവരും.
https://www.facebook.com/Malayalivartha

























