ഒരു വിട്ടുവീഴ്ച്ചയും ഇല്ല...! നിയമങ്ങൾ കടുപ്പിച്ച് യുഎഇ, വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടുന്നവർക്കെതിരെ കര്‍ശന നടപടി, നിയമ ലംഘകര്‍ക്ക് തടവ് ശിക്ഷയും 20 ലക്ഷം ദിര്‍ഹം വരെ പിഴയും

ഏതൊരു കുറ്റകൃതൃമായാലും അതിപ്പോൾ ചെറുതെന്നില്ല വലുതെന്നില്ല മുഖം നോക്കാതെ തന്നെ ഇതിൽ നടപടിയെടുക്കുന്ന ഗൾഫ് രാഷ്ട്രമാണ് യു.എ.ഇ. ഇപ്പോളിതാ വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎഇ. മറ്റൊരാളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ഉപയോഗിച്ച വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴി പണം തട്ടിയെടുക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. നിയമ ലംഘകര്‍ക്ക് തടവ് ശിക്ഷയും 20 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തട്ടിപ്പിന് വേണ്ടി ഓണ്‍ലൈന്‍ ആപ്പുകള്‍ നിര്‍മ്മിച്ച് നല്‍കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അതേസമയം, വ്യാജ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോ പുനഃപ്രസിദ്ധീകരിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. കുറ്റക്കാര്‍ രാജ്യത്തിനകത്ത് നിന്നോ പുറത്തു നിന്നോ ആയാലും നടപടി സ്വീകരിക്കും. പിഴ അടച്ചില്ലെങ്കില്‍ പ്രസ്തുത വ്യക്തിയുടെ സേവനാന്തര ആനുകൂല്യത്തില്‍ നിന്ന് ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെയും മറ്റും സമാഹരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന ശിക്ഷ സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദൃശ്യങ്ങള്‍, സാമൂഹിക സദാചാര ബോധങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ദൃശങ്ങള്‍, വീഡിയോ, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദര്‍ശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെല്ലാം ശിക്ഷ ലഭിക്കും.ഇത്തരം ചിത്രങ്ങൾ കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്.
പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികൾ തന്നെ എടുക്കാനാണ് അധികൃതരുടെ തീരുമാനം.കുറഞ്ഞത് ആറ് മാസം വരെ തടവും, പരമാവധി ഒരു ദശലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്ത് ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1, 36 എന്നിവ പ്രകാരം, ഇത്തരം പ്രവര്‍ത്തികള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, ഒന്നരലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതാണെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha

























