സൗദിയില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു, പരിക്കേറ്റ സഹോദരി ആശുപത്രിയിൽ

സൗദിയില്‍ കനത്തമഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ജിസാന്‍ പ്രദേശത്തെ അയ്ദാബീ പ്രവിശ്യയിലാണ് സംഭവം. ഉടൻ തന്നെ അയ്ദാബീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപത്തിയേഴുകാരിയാണ് മരണപ്പെട്ടത്. അപകടത്തിൽ യുവതിയുടെ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരുപത്തിയേഴുവയസ്സുള്ള മകള്‍ മരിച്ചെന്നും ഇരുപത്തിരണ്ട് വയസ്സുള്ള തന്റെ മറ്റൊരു മകള്‍ക്ക് പരിക്കേറ്റെന്നും ഇരുവരുടേയും പിതാവ് മുഹമ്മദുല്‍ ഗസ്‌വാനി പറഞ്ഞു.ശക്തമായ മഴയും കാറ്റുമുണ്ടായ സമയത്ത് ഇവര്‍ വീട്ടിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായതെന്നും ഇരുവരേയും ഉടനെ അയ്ദാബീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നുവെന്നും പിതാവ് പറയുന്നു.
അതേസമയം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ ഇടിമിന്നലിനും മഴക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അസീര്‍, നജ്റാന്‍, ജിസാന്‍, അല്‍-ബഹ എന്നീ പ്രദേശങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയും കാറ്റും ബാധിക്കും. ഇത് പേമാരിക്ക് കാരണമായേക്കും. റിയാദ്, ഷര്‍ഖിയ, ഖാസിം, ഹായില്‍ മേഖലകളില്‍ വെളിച്ചകുറവിനും ഇടത്തരം മഴക്കും സാധതയുണ്ടെന്നുമാണ് അതോറിറ്റി അറിയിച്ചത്.
https://www.facebook.com/Malayalivartha

























