ദുരന്തമുഖത്തെ ദൈവദൂതൻ...! നന്ദിയറിയിച്ച് പ്രവാസികൾ, കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായവര്‍ക്ക് 300 ഹോട്ടല്‍ മുറികള്‍ സർക്കാരിന് വിട്ടുനല്‍കി വ്യവസായി, 600ലേറെ ആളുകള്‍ക്ക് കഴിയാന്‍ സാധിക്കുമെന്ന് യുഎഇ സാമൂഹിക വികസന മന്ത്രാലയം

ഏഴ് പ്രവാസികളുടെ മരണത്തിനിടയാക്കിയ പ്രളയ ദുരന്തത്തിനാണ് കഴിഞ്ഞ ദിവസം യു.എ.ഇയിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത്. കനത്ത മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷപെടുത്തിയവരെ താത്കാലിക ഷെല്‍ട്ടറുകളിലും ഹോട്ടലുകളിലേക്കുമാണ് മാറ്റിയിരുന്നത്.
വീടുകള്‍ ശുചീകരിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാകും ഇവരെ തിരിച്ചെത്തിക്കുക. ഇത്തരത്തിൽ വെള്ളക്കെട്ടു മൂലം വീടുകളിൽ തങ്ങാൻ കഴിയാത്തവർക്കായി യുഎഇ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകിയിരിക്കുകയാണ് ഒരു സ്വദേശി വ്യവസായി. കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായവര്‍ക്ക് അഭയം നല്‍കാൻ 300 ഹോട്ടല്‍ മുറികള്‍ സർക്കാരിന് വിട്ടുനല്‍കി.
എമിറാത്തി വ്യവസായിയായ ഖാലിഫ് ബിന്‍ അഹമ്മദ് അല്‍ ഹബാതൂര്‍ ആണ് ഹോട്ടല്‍മുറികള്‍ വിട്ടു നല്‍കിയതെന്ന് യുഎഇ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അല്‍ ഹബാതൂര്‍ ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികളാണ് ഇദ്ദേഹം വിട്ടുനല്‍കിയത്. ഏകദേശം 600ലേറെ ആളുകള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ സ്ഥലങ്ങളിലെയും നിരവധി ഹോട്ടലുകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകളും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. പ്രവാസികൾ ഉൾപ്പെടെ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽ എങ്ങോട്ടുപോകണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്ന ഈ വേളയിലാണ് സ്വദേശി വ്യവസായിയുടെ ഈ കരുണയുള്ള തീരുമാനം.
ഒരു ദുരന്തം വരുമ്പോൾ സ്വദേശികൾ എന്നോ പ്രവാസികളെന്നോ വേർതിരിവ് കാട്ടാതെ ഒറ്റക്കെട്ടായി നേരിടാനുള്ള അദ്ദേഹത്തിന്റെ ആ വലിയ മനസിന് നന്ദി പറയുകയാണ് പ്രവാസികൾ.അതേസമയം കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ്. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.
ഫുജൈറ പോര്‍ട്ട് സ്റ്റേഷനിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 255.2 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചുവെന്നാണ് കണക്ക്. ഇത് ജൂലൈ മാസത്തില്‍ യുഎഇയില്‍ ഇതുവരെ വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയാണ്. 209.7 മില്ലീമീറ്റര്‍ മഴ ലഭിച്ച മസാഫിയാണ് മഴയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫുജൈറ വിമാനത്താവളത്തില്‍ 197.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു.
https://www.facebook.com/Malayalivartha

























