പ്രവാസികൾക്ക് ഇരട്ടി സന്തോഷം, വിമാനക്കമ്പനികളുടെ കൊള്ളലാഭം ഇനി നടക്കില്ല, ജെറ്റ് ഇന്ധനനിരക്ക് 12 ശതമാനം കുറച്ചു, വിമാനയാത്രയ്ക്ക് ചെലവ് കുറയുമെന്ന് സൂചന

ഉയർന്ന വിമാന നിരക്കിൽ പ്രവാസികൾ ആശങ്കയിലായിരുന്നു. ഇത്തവണ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വിമാനടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്. ഇന്ധന വില കൂടിയതാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമെന്നായിരുന്നു ഇതിൽ വിമാനക്കമ്പനികളുടെ വിശദീകരണം.
എന്നാൽ ഇപ്പോഴിതാ അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്ന് ജെറ്റ് ഇന്ധന വില 12 ശതമാനം കുറച്ച പശ്ചാത്തലത്തിൽ വിമാനയാത്രയ്ക്ക് ചെലവ് കുറയുമെന്നാണ് സൂചന. ഈ വർഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്.ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിജ്ഞാപനമനുസരിച്ച്, ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയാകും.
നേരത്തേ കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു ഈടാക്കിയിരുന്നത്. സാധാരണഗതിയിൽ എല്ലാ മാസവും 1, 16 തീയതികളിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്. രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനവില പരിഷ്ക്കരിക്കുന്നത്. ഈ വർഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വർധിപ്പിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ നിരക്ക് ഏകദേശം ഇരട്ടിയായിരുന്നു.
ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാൽ, വിലയിലെ വർദ്ധനവ് വിമാനത്തിന്റെ ചെലവ് വർധിപ്പിക്കുന്നതിന് കാരണമായി. ഇതിനാണ് ഇപ്പോൾ നേരിയ ആശ്വാസം ഉണ്ടായിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റിന്റെ നിരക്കും കുറഞ്ഞേക്കും. റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില ഉയരുന്നത് ഇന്ത്യൻ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ ദോഷകരമായി ബാധിച്ചിരുന്നു.
ഇന്ധനത്തിന് മാത്രമായി വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടി വന്നതോടെ വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികൾ പ്രവാസികളില്‍ നിന്നും കൊള്ളലാഭം കൊയ്യുന്നത്.ഈ സമയത്ത് തന്നെ ഇന്ധന വില കുറഞ്ഞത് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികളെ നിർബന്ധിതരാക്കാനും സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha


























