റിയാദിൽ പെരും മഴയിൽ കനത്ത നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ മുങ്ങി, പെട്രോൾ പമ്പിന്റെ മേൽക്കൂര നിലംപൊത്തി, നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

സൗദി അറേബ്യയിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു സൗദിയുടെ മുന്നറിയിപ്പ്. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പെയ്ത മഴയിൽ കനത്ത നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്.
നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. അപ്രതീക്ഷിത മഴ റിയാദിലും ദമ്മാമിലും പ്രതീക്ഷിക്കുന്നതായി സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കനത്ത കാറ്റിനൊപ്പമാണ് ഇന്നലെ വൈകുന്നേരം റിയാദിൽ മഴയെത്തിയത്.
റിയാദിലെ ദുർമയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂരയടക്കം നിലംപൊത്തി. ഓരോ ഭാഗത്തും വ്യത്യസ്ത അളവിലാണ് മഴയെത്തിയത്. താഴ്ന്ന പ്രദേശങ്ങൾ പലതും കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തിൽ താഴ്ന്നു. ഒരു മണിക്കൂറോളം നീണ്ട മഴയിൽ പല താഴ്‌വാരങ്ങളും നിറഞ്ഞു.
താപനില 50 ഡിഗ്രിക്കരികെ വരെയെത്തിയ റിയാദിനും കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങൾക്കും മഴ കുളിരായി. വെള്ളിയാഴ്ചയോടെ താപനില വീണ്ടും 48ന് മുകളിലെത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അസീര്‍, നജ്റാന്‍, ജസാന്‍, അല്‍ ബാഹ മുതലായ ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. വെള്ളപ്പൊക്കത്തിന് ഇടയുള്ള ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും, അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജനങ്ങളോട് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. ഈ മേഖലകളില്‍ മഴയെത്തുടര്‍ന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്.
സൗദി സിവില്‍ ഡിഫന്‍സാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. റിയാദ്, ശര്‍ഖിയ, ഖാസിം, ഹൈല്‍ മുതലായ ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. മഴ കൂടുതലായി ഉണ്ടാകുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും സിവില്‍ ഡിഫന്‍സ് നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മദി ആവശ്യപ്പെട്ടു.
സൗദി ജിസാനിൽ ഇടിമിന്നലേറ്റ് ഇരുപത്തിയേഴുകാരി മരണപ്പെട്ടതായുള്ള വാർത്തയും പുറത്തുവന്നു. അയ്ദാബീ പ്രവിശ്യയിലാണ് സംഭവം. ഉടൻ തന്നെ അയ്ദാബീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























