ദുബൈ കുതിച്ചുയരുന്നു...! ആ ലക്ഷ്യം വിദൂരമല്ല...2040 ല്‍ 58 ലക്ഷമായി വളരുമെന്ന് പ്രതീക്ഷ, കോവിഡ് പ്രതിസന്ധിക്കിടയിലും എമിറേറ്റിലെ ജനസംഖ്യ ഒരു ലക്ഷത്തിലേറെ വര്‍ധിച്ചതായി കണക്കുകൾ

പ്രവാസികളുൾപ്പെടെ തിങ്ങിപ്പാർക്കുന്ന ഗൾഫ് നഗരമാണ് ദുബൈ. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ ദുബൈ നഗരത്തിലെ താമസക്കാരുടെ എണ്ണത്തില്‍ അത്ഭുത വളര്‍ച്ചയെന്ന് കണക്ക്. 1950 മുതല്‍ 2020 വരെയുള്ള കാലയളവിലാണിത്. 1950ല്‍ 20,000 ആയിരുന്ന ജനസംഖ്യ 2020ല്‍ 33 ലക്ഷമായി വര്‍ധിച്ചു. 2040ല്‍ ഇത് 58 ലക്ഷമായി വളരുമെന്നാണ് പ്രതീക്ഷ. ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ട പുതിയ കണക്കിലാണ് വിവരം.
ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം നഗരത്തിലെ നിലവിലെ ജനസംഖ്യ 35 ലക്ഷമാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും എമിറേറ്റിലെ ജനസംഖ്യ ഒരു ലക്ഷത്തിലേറെ വര്‍ധിച്ചതായാണ് കണക്ക് വ്യക്തമാക്കുന്നത്. എക്സ്പോ ഉള്‍പ്പെടെയുള്ള മേളകളാണ് കഴിഞ്ഞ വര്‍ഷം ജനസംഖ്യ കുതിച്ചുയരാന്‍ ഇടയാക്കിയത്.യു.എ.ഇ നടപ്പാക്കിയ ഉദാര വിസനിയമങ്ങളും സഹായകമായി.
ദുബൈയില്‍ ഈ വര്‍ഷം പുതിയതായി പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞു. ആദ്യമായാണ് എമിറേറ്റില്‍ ഇത്രയധികം വിദ്യാര്‍ഥികള്‍ പുതിയതായി പ്രവേശനം നേടുന്നത്. കോവിഡിന് മുമ്ബ് ഇത് 2.95 ലക്ഷമായിരുന്നു. യു.എ.ഇയുടെ ആകെ ജനസംഖ്യയുടെ 35 ശതമാനവും ദുബൈ എമിറേറ്റിലാണ്. 1990ല്‍ 4.73 ലക്ഷമായിരുന്നു.
2000ല്‍ ഇത് 9.07 ലക്ഷം ആയെങ്കില്‍ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരട്ടിയായി -18 ലക്ഷം. വീണ്ടും പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ജനസംഖ്യ ഇരട്ടിച്ചു. ഇതില്‍ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്. 2040ഓടെ 58 ലക്ഷം ജനങ്ങള്‍ എന്നതാണ് ദുബൈ സര്‍ക്കാറിന്‍റെ ലക്ഷ്യം. ഇതിലേക്കുള്ള യാത്ര വേഗത്തിലാണെന്നും മഹാമാരിക്കിടയിലും ദുബൈ മുന്നോട്ടുതന്നെയാണെന്നും സൂചിപ്പിക്കുന്നു പുതിയ കണക്കുകള്‍.
മിഡില്‍ ഈസ്റ്റ് ആന്‍റ് നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളായി യു.എ.ഇയിലെ അബൂദബിയും ദുബൈയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചാം തവണയാണ് അബൂദബിയും ദുബൈയും ഏറ്റവും വാസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഇകണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്റെ ആഗോള സര്‍വേയിലാണ് വാസയോഗ്യമായ നഗരങ്ങളായി അബൂദബിയും ദുബൈയും തിരഞ്ഞെടുത്തത്. നൂറ്റിയെഴുപത്തി മൂന്ന് നഗരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ.
സ്ഥിരത, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യ പരിചരണം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചായിരുന്നു സര്‍വേ നടത്തിയത്. ആഗോള റാങ്കിങ് പ്രകാരം അബുദബിക്ക് 77, ദുബൈക്ക് 79 ആണ് റാങ്ക്. 2021ല്‍ പട്ടികയില്‍ 12ാം സ്ഥാനത്തായിരുന്ന വിയന്നയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്.പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളിലേറെയും യൂറോപ്യന്‍ നഗരങ്ങളാണ് കൈയടക്കിയത്.ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ വിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സെറ്റിലാകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതിനിടയിലാണ് ജനസംഖ്യയിൽ ഇത്രയുമൊരു വർദ്ധന ദുബൈ സ്വന്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























