സൽമാൻ രാജാവിന്റെ സാമ്പത്തിക നയങ്ങൾ കിടുക്കി, 11 വര്‍ഷത്തിനിടെ സൗദിയിൽ പ്രവാസികളെ പോലും അത്ഭുതപ്പെടുത്തിയ വളർച്ച

കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദിന്റെ സാമ്പത്തിക നയങ്ങൾ സൗദിയിൽ ഫലം കണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വളർച്ചയ്ക്ക് സൽമാൻ രാജാവിന്റെ സംഭാവനകൾ വലിയ നേട്ടമാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. സൗദി അറേബ്യയില്‍ 11 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുകയാണ്.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഈ വര്‍ഷം രണ്ടാം പാദത്തില്‍ 11.8 ശതമാനം വളര്‍ച്ചയിലേക്ക് കുതിച്ചുയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഇത്. വര്‍ഷം തോറും എണ്ണ മേഖലയില്‍ 23.1 ശതമാനവും എണ്ണയിതര മേഖലകളില്‍ 5.4 ശതമാനവും വര്‍ധിച്ചതാണ് സാമ്പത്തിക വളര്‍ച്ചക്ക് നേട്ടമായത്. സര്‍ക്കാര്‍ സേവന മേഖലയിലെ വളര്‍ച്ചയും 2.2 ശതമാനം വര്‍ധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 20.3 ശതമാനം വര്‍ഷംതോറും 2.9 ശതമാനം ത്രൈമാസാടിസ്ഥാനത്തിലും എണ്ണ മേഖലയിലുണ്ടായ ഗണ്യമായ ഉയര്‍ച്ചയും എണ്ണയിതര പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 3.7 ശതമാനമായതുമാണ് സാമ്ബത്തിക വളര്‍ച്ചക്ക് വഴിവെച്ചതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ യഥാര്‍ഥ ജി.ഡി.പി 1.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എണ്ണമേഖലയില്‍ 4.8 ശതമാനം വര്‍ധിച്ചതും സര്‍ക്കാര്‍ സേവനമേഖലയില്‍ 0.2 ശതമാനം വര്‍ധനയുണ്ടായതും എണ്ണയിതര മേഖലയില്‍ 0.4 ശതമാനം കുറഞ്ഞതുമാണ് ഇപ്പോഴത്തെ വളര്‍ച്ചക്ക് കാരണം. ആദ്യ പാദത്തില്‍ സൗദിയുടെ യഥാര്‍ഥ ജി.ഡി.പി 9.9 ശതമാനമായിരുന്നു.
ത്രൈമാസ അടിസ്ഥാനത്തില്‍, കാലാനുസൃതമായി ക്രമീകരിച്ച ജി.ഡി.പി 2.6 ശതമാനം മികവ് പുലര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അന്താരാഷ്ട്ര നാണയനിധി ഏറ്റവും പുതിയ കണക്കുകളില്‍ സൗദി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഈ വര്‍ഷം 7.6 ശതമാനവും 2023ല്‍ 3.7 ശതമാനവും പ്രതീക്ഷിക്കുന്നതായും അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സൗദി അറേബ്യയിൽ വിദേശികളയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് ജോലി ചെയ്യുന്നവരടക്കം താമസക്കാരായ വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിലെ കണക്കുമായി ഇത് താരതമ്യം ചെയ്യുമ്പോൾ 2 ശതമാനം കുറവാണ് ഉണ്ടായതെന്ന് സൗദി സെൻട്രൽ ബാങ്ക് വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha


























