സൗദിയിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ്

സൗദിയിൽ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
മക്ക, മദീന, വടക്കന്‍ അതിര്‍ത്തി മേഖല, തബൂക്ക്, അല്‍ ജൗഫ്, അല്‍ ഹൈല്‍ എന്നിവിടങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയും കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതരെ ഉദ്ധരിച്ച് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
അല്‍ ഖസീം, ഹഫര്‍ അല്‍ബാതിന്‍, കിഴക്കന്‍ മേഖല, ഖുന്‍ഫുദ,അല്‍ അര്‍ദിയാത്ത്, അസീര്‍, ജീസാന്‍, അല്‍ബഹ എന്നീ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന പ്രവചനവും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഇത്തരമൊരു അന്തരീക്ഷത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും സിവില്‍ ഡിഫന്‍സ് പ്രഖ്യാപിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
റിയാദ് മേഖലയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളായ അഫീഫ്, അല്‍ ദവാദ്മി, അല്‍ മജ്മ, അല്‍ സുല്‍ഫി തുടങ്ങിയ പ്രദേശങ്ങളിലും കാറ്റിനൊപ്പം മഴ പ്രതീക്ഷിക്കുന്നു. താഴ്വാരങ്ങളിലും തോടുകള്‍ക്കരികിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത കൈക്കൊള്ളണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പാലിക്കാനും കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും സിവില്‍ ഡിഫെന്‍സ് അതോറിറ്റിയും അഭ്യര്‍ഥിച്ചു.
വെള്ളം കയറുകയാണെങ്കിലും പരമാവധി ആളുകള്‍ പുറത്തിറങ്ങാതെ സുരക്ഷിതരായി വീടുകളില്‍ ഇരിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അതിനിടെ, കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സൗദി അറേബ്യയിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ഒരു വെബ്സൈറ്റ് ആരംഭിച്ചു.
അപേക്ഷയും ബന്ധപ്പെട്ട രേഖകളും https://my.998.gov.sa/damagereport/ എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി അപ്ലോഡ് ചെയ്യണമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഇതിനായി ഡയറക്ടറേറ്റിന്റെ ആസ്ഥാനം നേരിട്ട് സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. 2009 നവംബറിലെ വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വികസിപ്പിച്ച അതേ രീതിയില്‍ ജിദ്ദയില്‍ വ്യാഴാഴ്ചത്തെ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























