നാട്ടിലേക്കാണോ യാത്ര..? ടെർമിനലുകളിൽ അടിമുടി മാറ്റം, റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനലിൽ മാറ്റം വരുത്തി, ആറാം തീയതി മുതൽ പ്രാബല്യത്തിൽ
സൗദിയിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികൾക്ക് പ്രത്യേക മുന്നറിയിപ്പ്. റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനലിൽ മാറ്റം വരുത്തുകയാണ്. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ വഴിയായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ.ഇനി ഈ മാസം ആറിന് ചൊവ്വാഴ്ച മുതൽ നാലാം ടെർമിനലിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പറക്കുക.
ടെർമിനൽ മാറിയതോടെ യാത്രക്ക് മുന്നേ ടെർമിനൽ ഉറപ്പു വരുത്തണം. ഇന്ത്യയിലേക്കടക്കം ഫ്ലൈ നാസിന്റെ വിമാനങ്ങൾ ഇതുവരെ ടെർമിനൽ രണ്ടിലാണ് വന്നു പോയിരുന്നത്. ഇനിയിത് മൂന്നാം ടെർമിനലിലേക്കാണ് വരിക.ഫ്ലൈ അദീൽ സർവീസുകളും മൂന്നിലേക്കാണ് വന്നു പോവുക. ഈ മാസം എട്ടു മുതലാകും ഈ മാറ്റം. ഇതോടൊപ്പം സൗദി എയർലൈൻസിന്റെ ടെർമിനലുകളിലും മാറ്റം വന്നു.
ഡിസംബര്‍ നാലിന് ഉച്ച മുതലാണ് സൗദിയയുടെ ടെര്‍മിനല്‍ മാറ്റം തുടങ്ങുന്നത്. അബൂദാബി, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനങ്ങളും നാലാം ടെര്‍മിനിലേക്ക് ഞായറാഴ്ച മാറും. ദുബായ്, കയ്‌റോ, ശറമുല്‍ശൈഖ്, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഡിസംബര്‍ അഞ്ചിനാകും നാലാം ടെര്‍മിനലിലേക്ക് മാറ്റുക. ഫലത്തിൽ ഫ്ലൈനാസും അദീലുമൊഴികെ എല്ലാ അന്താരാഷ്ട സർവീസും ഇനി ടെർമിനൽ നാലു വഴിയാകും.
അതേസമയം ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംങ് നടത്തി . കോഴിക്കോട് ലാന്‍ഡ് ചെയ്യേണ്ട വിമാനം അതിന് സാധിക്കാതെ വന്നതോടെയാണ് നെടുമ്പോശേരിയിലേക്ക് തിരിച്ചുവിട്ടത്. മുക്കാള്‍ മണിക്കൂറോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് വിമാനം കൊച്ചിയില്‍ പറന്നിറങ്ങിയത്. സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.ബോയിംഗ് 738 വിമാനത്തിൽ മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ വക്താവ് പറഞ്ഞു. യാത്രക്കാര്‍ എല്ലാവരും ജീവഭയത്തോടെയാണ് വിമാനത്തില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വെള്ളി വൈകിട്ട് 6.27ന് ആയിരുന്നു വിമാനം കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നത്. 5.59ന് ആണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്.ഏത് അടിയന്തര സാഹചര്യം നേരിടാനും രണ്ട് വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് രണ്ട് തവണയാണ് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും വിമാനം പറന്നത്.
കോഴിക്കോട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ വിമാനം കൊച്ചിയില്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ മൂന്നോളം തവണയാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമം നടത്തിയത്. ശേഷം നാലാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്.ഈ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചിരുന്നു. 7.19ന് വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്.
https://www.facebook.com/Malayalivartha