സൗദിയിൽ കൂട്ട പരിശോധന, എല്ലാത്തിനേയും കൈയ്യോടെ പൊക്കി, ഒരാഴ്ചയ്ക്കിടെ 14,133 നിയമലംഘകർ പിടിയിലായതായി അധികൃതർ
സൗദിയിൽ നിയമലംഘനം നടത്തി പിടിയിലാകുന്നവരുടെ എണ്ണം ഒരോ ദിനം കഴിയുന്തോറും ഗണ്യമായി കൂടുകയാണ്. ഒരോ ആഴ്ച്ചയിലും പിടിയിലാകുന്നവരുടെ എണ്ണം അധികൃതർ പുറത്തുവിടാറുണ്ട്. നവംബര്‍ 24 മുതല്‍ 30 വരെ താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘനം നടത്തി പിടിയിലായവരുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 14,133 പേർ അധികൃതരുടെ പിടിയിലായതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
താമസ നിയമങ്ങള്‍ ലംഘിച്ചതിന് 8,148 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,859 പേരെയും തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് 2,126 പേരെയും അറസ്റ്റ് ചെയ്തു.സൗദിയില്‍നിന്നും അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 40 പേരെ കൂടി പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു.
രാജ്യത്തേക്ക് അനധികൃത പ്രവേശനം, നിയമ ലംഘകര്‍ക്കുള്ള ഗതാഗത സൗകര്യം, അഭയം നല്‍കല്‍ എന്നിവ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തിയാല്‍ പരമാവധി 15 വര്‍ഷം വരെ തടവും ഒരു മില്യണ്‍ റിയാല്‍ വരെ പിഴയും വാഹനങ്ങളടക്കമുള്ള സ്വത്തുകള്‍ കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ ലംഘനങ്ങള്‍ മക്ക, റിയാദ് മേഖലകളിലെ ടോള്‍ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.നവംബര്‍ 17 മുതല്‍ 23 വരെ സൗദി അധികൃതര്‍ റസിഡന്‍സി ചട്ടങ്ങള്‍ ലംഘിച്ചതിന് 9,131 പേരെയും തൊഴില്‍ ലംഘനത്തിന് 2,416 പേരെയും അതിര്‍ത്തി ലംഘനത്തിന് 4,166 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
പ്രവാസികൾക്ക് മാത്രമല്ല നിയമലംഘനത്തിൽ ഏർപ്പെടുന്ന സ്വദേശികൾക്കും കടുത്ത ശിക്ഷയാണ് സൗദി വിധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റത്തിന് രണ്ട് സ്വദേശികൾക്കും ഒരു അറബ് പൗരനും 18 വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയും സൗദി കോടതി വിധിച്ചു. പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രതികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നടത്തിയ സാമ്പത്തിക അന്വേഷണത്തിലാണ് പ്രവാസി അക്കൗണ്ടുകളിൽ വൻ തുക നിക്ഷേപിക്കുകയും പിന്നീട് സൗദി അറേബ്യക്ക് പുറത്തേക്ക് കൈമാറുകയും ചെയ്‌തതായി വ്യക്തമായത്.ഫണ്ടിന്റെ ഉറവിടം പരിശോധിച്ചപ്പോൾ അനധികൃത സ്വത്താണെന്ന് കണ്ടെത്തി.
പ്രതികളെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിക്ക് മുമ്പാകെ വിചാരണ നടപടികൾക്ക് വിധേയമാക്കുകയും ഒടുവിൽ വിധി പുറപ്പെടുവിക്കുകയും ചെയ്തത്.സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണങ്ങളാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെ കുറ്റം ചുമത്തുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കി.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പണത്തിന്റെ സമാന മൂല്യമുള്ള പണവും അതിന്റെ വരുമാനവും കണ്ടുകെട്ടാനും ജയിൽ ശിക്ഷയും പിഴയും അടച്ച ശേഷം പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha