ഈ രാജ്യക്കാര്‍ക്ക് കടുംവെട്ട്, കുവൈത്ത് ഈ രാജ്യക്കാര്‍ക്ക് വർക്ക് വിസ താല്‍ക്കാലികമായി നിർത്തി, വിദേശികൾക്ക് വിസിറ്റ് വിസയിലും ഫാമിലി വിസ അനുവദിക്കുന്നതിലും കർശന നിയന്ത്രണം

സാധാരണക്കാരായ പ്രവാസികളെ പ്രതിസന്ധിയിലാക്കി അടുത്തിടെയായി കടുത്ത നിബന്ധനകളാണ് കുവൈത്ത് ഭരണകൂടം എടുത്തിരിക്കുന്നത്.അതിലൊന്നാണ് പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കിയ അധികൃതരുടെ നടപടി. മാത്രമല്ല, പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും കർശന നിബന്ധനകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം.
അതിനിടെ ഇപ്പോള്‍ ചില രാജ്യങ്ങളിലെ തൊഴിലാളികൾക്ക് വർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കുവൈത്ത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
നിലവില്‍ ഇന്ത്യ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അറിവ്. പ്രവാസി തൊഴിലാളികൾക്ക് മിനിമം ശമ്പളം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച പുതിയ വ്യവസ്ഥകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് കടകവിരുദ്ധമായി ഈജിപ്ത് എംബസി ഏർപ്പെടുത്തിയ നിബന്ധനകളാണ് കുവൈത്തിനെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.
കുടുംബ വിസയിൽ ഈജിപ്തിൽ നിന്നും കുവൈത്തിലേക്ക് എത്തുന്നവർക്ക് കുവൈത്ത് എംബസി വിസാ സ്റ്റാമ്പിങ് ഫീസ് ഒറ്റയടിക്ക് മൂന്നിരട്ടിയായി നേരത്തെ കൂട്ടിയിരുന്നു.ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലേയും ഇലക്ട്രോണിക് തൊഴിൽ ശേഷി സംവിധാനവും നിർത്തലാക്കിയിരുന്നു.കഴിഞ്ഞ സെപ്തംബർ മാസം മുതൽ ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിസ നിരോധനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശി സമൂഹമാണ് ഈജിപ്തുകാർ. നിലവിൽ വിദേശികൾക്ക് വിസിറ്റ് വിസയിലും ഫാമിലി വിസ അനുവദിക്കുന്നതിലും കർശന നിയന്ത്രണമാണുള്ളത്.അതേസമയം പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കർശനമാക്കിയത് കുറഞ്ഞ ശമ്പളക്കാരെയാണ് ബാധിക്കുക.
ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ് ലൈസൻസ് പിന്‍വലിച്ചത്.
നിബന്ധനകൾ പുതുക്കിയതോടെ 10,000ത്തോളം പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബർ അവസാനത്തോടെ പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കുന്നത് പൂർത്തിയാക്കാനാണ് നീക്കം. കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ നിബന്ധന പ്രയാസം സൃഷ്ടിക്കും.ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും.
ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിക്കുകയും ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ അഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha


























