സൗദിയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത, റോഡുകളിലെ ദൂരക്കാഴ്ച അടക്കം കുറഞ്ഞ് അപകട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ, പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

സൗദിയിൽ കനത്ത കാലാവസ്ഥവ്യതിയാനം തുടരുകയാണ്. രാജ്യത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. അടുത്ത ആഴ്ചയുടെ അവസാനം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മഴയ്ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴം വീഴ്ചയ്ക്കും സാദ്ധ്യതയുള്ളതിനാൽ റോഡുകളിലെ ദൂരക്കാഴ്ച അടക്കം കുറഞ്ഞ് അപകട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഹായിൽ, അൽ ഖസീം എന്നിവടങ്ങളിലടക്കം രാജ്യത്തെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്ക് സാദ്ധ്യതയുണ്ട്.
റിയാദ് മേഖലയിലെ സുല്‍ഫി, ശര്‍ഖ, മജ്‍മഅ, റമഃ, അല്‍ ദവാദിമി, അഫിഫ്, അല്‍ മുസാഹിമിയ, അല്‍ ഖുവൈയ, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകൾ, കിഴക്കന്‍ പ്രവിശ്യയില്‍ ജുബൈല്‍, നൈറിയ, ഖത്തീഫ്, ദമ്മാം, ദഹ്റാന്‍, അല്‍ ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്‍സ എന്നിവിടങ്ങളിലും മഴ പെയ്യും. കൂടാതെ മഴ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും പൊതുജനം അപകടം ഒഴിവാക്കാനായി അകലം പാലിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിവിധ വാർത്താ മാദ്ധ്യമങ്ങൾ വഴി അധികൃതർ യഥാസമയം നൽകുന്ന അറിയിപ്പുകൾക്ക് പൊതുജനങ്ങൾ കൃത്യമായ ശ്രദ്ധ ചെലുത്തണമെന്നും സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.കനത്ത മഴയ്ക്ക് പിന്നാലെ സൗദി അറേബ്യ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.
ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും. ഇതിന് പിന്നാലെ മുന്നറിപ്പുമായി അധികൃതർ രംഗത്തെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വൈകിയാണ് ശീതക്കാറ്റ് എത്തുന്നത്. ശീതക്കാറ്റ് വൈകിയതിനാൽ വൈകിയാണ് ഇത്തവണ തണുപ്പ് എത്തുന്നത്.
അതേസമയം, ബഹ്‌റൈനില്‍ ഇടിയോടും കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കടലില്‍ പോകുന്നവരോടും പൊതുജനങ്ങളോടും വേണ്ട മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മാത്രമല്ല, കുവൈത്തിലും ചെവ്വാഴ്ച്ച ഇടിയോട് കൂടിയ കനത്തമഴയാണ് അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ച മുതൽ പെയ്ത് തുടങ്ങിയ കനത്ത മഴയിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങള്‍ മണിക്കൂറുകളാണ് റോഡില്‍ കുടുങ്ങിയത്. വഫ്രയിലെ ജനവാസ മേഖലയിലെ മഴവെള്ളക്കെട്ടിൽ വാഹനം കുടുങ്ങിയകിനെ തുടർന്ന് അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയിരുന്നു.
പുലർച്ച മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. മുൻകരുതലായി റോഡിലെ അണ്ടർപാസ് വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ നേരത്തെ ഒരുക്കിയിരുന്നുവെങ്കിലും ചില അണ്ടർപാസ് വേകൾ ട്രാഫിക്ക് വിഭാഗം അടച്ചിരുന്നു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. യുഎഇയിൽ താപനില ക്രമാതീതമായി കുറഞ്ഞ് തുടങ്ങിയിരിക്കുകായാണ്.
https://www.facebook.com/Malayalivartha


























