സൗദിയിൽ കൊടുംമഴ, റോഡുകൾ വെള്ളത്തിനടിയിൽ, മക്കയിലെ വിവിധ തെരുവുകളിൽ വെള്ളം ഉയർന്ന് ഗതാഗതം തടസപ്പെട്ടു, ഒഴുക്കിൽപ്പെട്ടകാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി, വിമാന സർവ്വീസുകളിൽ ആശങ്ക, വരും മണിക്കൂറുകളിൽ കനത്ത ജാഗ്രത

സൗദിയിൽ കനത്തമഴ തുടരുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മക്കയിലെ വിവിധ തെരുവുകളിൽ വെള്ളം ഉയർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി പെയ്ത മഴയിൽ മക്കയിലെ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി.
ഇത് മൂലം ഗതാഗത തടസങ്ങളുണ്ടായതായും ചില വാഹനങ്ങൾക്ക് തകരാർ സംഭവിച്ചതായും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ഒഴുക്കിൽപ്പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. മഴപെയ്യുന്ന സാഹചര്യങ്ങളിൽ അടിപാതകൾ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മഴക്കെടുതി നേരിടാൻ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.
ജിദ്ദയുൾപ്പെടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ. ജനങ്ങൾ വീടുകളിൽ കഴിയാൻ അധികൃതർ അഭ്യർഥിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ജിദ്ദയിൽ മഴ ആരംഭിച്ചത്. പലയിടത്തും മഴ തുടരുകയാണ്. വ്യാഴാഴ്ചയോടെ രാജ്യത്തു മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നു നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.
ജിദ്ദയിലും പരിസരങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. താഴ്‌വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടു നിൽക്കണമെന്നു സിവിൽ ഡിഫൻസ് വിഭാഗം ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. കൂടാതെ എല്ലാ പൗരന്മാരോടും താമസക്കാരോടും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും മഴ പെയ്യുന്ന സ്ഥലങ്ങളിൽ പുറത്തിറങ്ങരുതെന്നും മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ അറിയിച്ചു.
ദൂരക്കാഴ്ച കുറയുന്നതിലേക്കും ഉയർന്ന കടൽ തിരമാലകളിലേക്കും നയിക്കുന്ന ശക്തമായ കാറ്റും ഉണ്ടാകും.അതുപോലെ യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് യാത്ര സമയം ഉറപ്പ് വരുത്തണമെന്ന് എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു.ജിദ്ദ വിമാനത്താവളം വഴിയുള്ള യാത്രക്കാർ യാത്രയ്ക്കു മുൻപു ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതൽ മൂന്ന് ദിവസത്തേക്കു വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിന് മുൻപു വിമാനകമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂളുകൾ ഉറപ്പ് വരുത്തണമെന്നു ജിദ്ദ വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നു ജിദ്ദ വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, സൗദിയിൽ കനത്തമഴ തുടരുമെന്ന പിന്നാലെ പകര്‍ച്ചപ്പനിക്കെതിരേ ജാഗ്രതാ പാലിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. രാജ്യത്ത് പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗണ്യമായ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാചര്യത്തിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം.സീസണല്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.
ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നേരിടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് ഫ്‌ളൂ വാക്‌സിന്‍ എടുക്കുക എന്നത്. അതോടൊപ്പം ഫെയ്‌സ് മാസ്‌ക്ക് ധരിക്കുന്നതും രോഗം പകരാതിരിക്കാനുള്ള പ്രധാന പ്രതിരോധ മാര്‍ഗമാണെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിനേഷന്‍ ഈ രോഗത്തിന്റെ അണുബാധയെ 70 മുതല്‍ 90 ശതമാനം വരെയാണ് തടയുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























