സൗദിയിൽ പെരുംമഴയിൽ ഒരു മരണം, റോഡുകൾ മുങ്ങി, ജിദ്ദയിൽ വെള്ളം കയറിയ റോഡുകളിൽ കാറുകളും ബൈക്കുകളും പ്രവർത്തനരഹിതമായി, പ്രവാസികൾക്ക് മുന്നറിയിപ്പ്...!
സൗദി അറേബ്യയിൽ കഴിഞ്ഞ കഴിഞ്ഞ ആഴ്ചകളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഞയറാഴ്ച്ച പടിഞ്ഞാറൻ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. ഇത് മൂലം പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചതായും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.
തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതല്‍ പെയ്ത മഴയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. മക്ക അല്‍ ജഅ്‌റാന, അല്‍ഖുബഇയ റോഡില്‍ ഒഴുക്കില്‍ പെട്ട കാറിലെ യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു.
ഇവരില്‍ ആർക്കും പരിക്കില്ല.വെള്ളത്തില്‍ അകപ്പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പിന്നീട് പുറത്തെടുത്തു. കനത്ത മഴയിൽ ജിദ്ദയിൽ വെള്ളം കയറിയ റോഡുകളിൽ കാറുകളും ബൈക്കുകളും പ്രവർത്തനരഹിതമായി. വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് അടിപ്പാതകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മക്ക പ്രവിശ്യ ഗവര്‍ണറേറ്റിനു കീഴിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്റര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച രാത്രി മുതൽ പെയ്ത മഴ മക്ക, ജിദ്ദ, റാബിഖ്, തായിഫ്, ജുമൂം, അൽകാമിൽ, ഖുലൈസ്, ലൈത്ത്, ഖുൻഫുദ, അർദിയ്യാത്ത്, അദും, മൈസാന്‍ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രവചിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് നിരത്തുകളിലെ ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
അതേസമയം, കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുമ്പോൾ തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവരെ വീട്ടിലിരുന്ന് ജോലി ചെയ്യിക്കാമെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്ക് അയച്ച സർക്കുലറിൽ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാരണം ജീവനക്കാർ വൈകി എത്തുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്താൽ നിശ്ചിത സമയം അവരെ കൊണ്ട് പകരം ജോലി ചെയ്യിക്കാവുന്നതാണ്.
രാജ്യത്തെ ചില പ്രവിശ്യകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിക്കാറുണ്ട്. ഈ സമയത്ത് തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽപരവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ തൊഴിൽ നിയമം അനുശാസിക്കുന്നുണ്ട്. ഒരിക്കലും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കരുതെന്ന് സാമൂഹിക വികസന മന്ത്രാലയം മന്ത്രാലയം ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ജിദ്ദയിലടക്കം ഏതാനും പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രസ്‍താവന.
https://www.facebook.com/Malayalivartha