മ്മടെ രൂപ ഇനി ദിർഹവുമാകും...! യുഎഇയുമായി നേരിട്ട് രൂപ-ദിർഹം വ്യാപാരം; ഡോളറിലേക്ക് മാറ്റുന്നത് ഒഴിവാക്കും, ചർച്ചകൾ അന്തിമഘട്ടത്തിൽ

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള വ്യാപാരം എട്ടുലക്ഷം കോടിയിലെത്തിക്കുകയും യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം ആറുലക്ഷം കോടിയായി വർധിപ്പിക്കുകയും ചെയ്യുമെന്ന് ഇന്ത്യ-യു.എ.ഇ. ബിസിനസ് കൗൺസിൽ ആദ്യയോഗം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ കഴിഞ്ഞവർഷം 27 ശതമാനത്തിന്റെ വർധനയാണ്ഉണ്ടായത്. ഇപ്പോൾ യു.എ.ഇ.യുമായി പ്രാദേശിക കറൻസികളിൽ വ്യാപാരംനടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തിന്മേലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ് .
ഇന്ത്യയിൽനിന്നുള്ള ബാങ്കിങ്, ധനകാര്യ ഉദ്യോഗസ്ഥർ അബുദാബിയിൽ ഇതുസംബന്ധിച്ചുള്ള അന്തിമചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതുസംബന്ധിച്ചുള്ള സാധ്യതകൾ നേരത്തേതന്നെ ചർച്ചചെയ്തുകഴിഞ്ഞിരുന്നു. പ്രാദേശിക കറൻസികളിൽ ഉഭയകക്ഷിവ്യാപാരം നടത്താനാണ് തീരുമാനമെന്ന് റിസർവ് ബാങ്കിന്റെയും യു.എ.ഇ. സെൻട്രൽ ബാങ്കിന്റെയും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.
ആഭ്യന്തര കറൻസികളിലെ ഇടപാട്, ഇറക്കുമതി-കയറ്റുമതി ചെലവ് കുറയ്ക്കുമെന്നതാണ് പ്രധാനനേട്ടം. പ്രാദേശിക കറൻസികളിൽ ഇടപാടുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു നയരേഖ യു.എ.ഇ.ക്ക് ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ഒരു നോഡൽ ഓഫീസറെ യു.എ.ഇ.യും നിയമിച്ചിരുന്നു. നിലവിൽ യു.എ.ഇ.യുമായുള്ള വ്യാപാരത്തിന് ഇന്ത്യൻ കച്ചവടക്കാർ ആദ്യം ഡോളറിലേക്കും പിന്നീട് ദിർഹത്തിലേക്കും രൂപ മാറ്റിയാണ് ഉപയോഗിക്കുന്നത്. ഇതിനുപകരം നേരിട്ട് രൂപ-ദിർഹം ഇടപാടാണ് ഇരുരാജ്യങ്ങളും പരിഗണിക്കുന്നത്. ഇത് വ്യാപാരം കൂടുതൽ സുഗമമമാക്കും
നിലവിൽ 22.48 രൂപയാണ് ഒരു ദിർഹത്തിന്റെ മൂല്യം. ഇന്ത്യയുടെ ഏറ്റവുംവലിയ മൂന്നാമത്തെ വ്യാപാരപങ്കാളിയാണ് യു.എ.ഇ. രാജ്യത്തിന്റെ കയറ്റുമതിവിപണിയിൽ രണ്ടാംസ്ഥാനമാണ് യു.എ.ഇ.ക്കുള്ളത്. കഴിഞ്ഞവർഷമാണ് ഇരുരാജ്യങ്ങളുംതമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടത്. കൂടാതെ യു.എ.ഇ.കൂടി അംഗമായ ഗൾഫ് കോർപ്പറേഷൻ കൗൺസിലുമായി വ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള ശ്രമത്തിലുമാണ് ഇന്ത്യ.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുന്നതോടെ വ്യാപാരവും നിക്ഷേപവും വർധിക്കുമെന്നും യു.എ.ഇ. വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള ഭക്ഷ്യസാധനങ്ങളുടെയും സ്റ്റീൽ, പോളിമർ തുടങ്ങിയവയുടെയും ഇറക്കുമതി വർധിച്ചു. യു.എ.ഇ.യിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ വർധനയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കൗൺസിൽ സഹായിക്കുമെന്നും അൽ സെയൂദി അഭിപ്രായപ്പെട്ടു.
സെപാ കരാറിന്റെ ഭാഗമായി ഇന്ത്യയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ അടക്കമുള്ളവയുടെ കയറ്റുമതി ലുലു ഗ്രൂപ്പ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി)യും തമ്മിൽ ഒപ്പുവെച്ചു. നിലവിൽ 8000 കോടി രൂപയുടെ ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്യുന്നത്.
ഗൾഫിലും മറ്റുമേഖലകളിലുമായി 247 ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും ലുലു ഗ്രൂപ്പിനുണ്ട്. പുതിയ ധാരണാപത്രം നിലവിൽവന്നതോടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ വലിയ വർധനയുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് സി.ഇ.ഒ. സെയ്ഫി രൂപാവാല വ്യക്തമാക്കി.
ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്താനും കാർഷിക-കാർഷികേതര മേഖലകളിലുള്ള കമ്പനികൾക്ക് കയറ്റുമതി വർധിപ്പിക്കാനും സഹായിക്കുന്നതാണ് ധാരണാപത്രമെന്ന് ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നിരങ്കാർ സക്സേന അഭിപ്രായപ്പെട്ടു.
യു.എ.ഇ.യിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭീമന്മാരായ ഇമ്മാർ ഗ്രൂപ്പ് അടക്കമുള്ള കമ്പനികൾ ഇന്ത്യയിൽ ഭാവിയിൽ നിക്ഷേപം നടത്തുമെന്നാണ് സൂചന. ഇന്ത്യ-യു.എ.ഇ. ബിസിനസ് കൗൺസിലിന്റെ യു.എ.ഇ. ചാപ്റ്റർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇത്തരമൊരു സൂചനനൽകിയത്. എമിറേറ്റ്‌സ് എയർലൈൻസ് അടക്കമുള്ള കമ്പനികളും ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താൻ തയ്യാറെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























