വിവിധങ്ങളായ വിസ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് പരിഹാരത്തിന് അവസരം നൽകി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്; വിസ പ്രശ്‌നങ്ങളുള്ള താമസക്കാർ, സന്ദർശകർ, വിനോദസഞ്ചാരികൾ എന്നിവർക്ക് ഇവിടെ സന്ദർശിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കാം

വിവിധങ്ങളായ വിസ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് പരിഹാരത്തിന് അവസരം നൽകി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്എ) ദെയ്‌റ സിറ്റി സെന്ററിൽ ക്യാമ്പയിൻ ആരംഭിച്ചു. ഫെബ്രു. 25 മുതൽ 27 വരെ രാവിലെ 10 മുതൽ രാത്രി 10 വരെ ' ആദ്യ ഘട്ട ത്രിദിന ക്യാംപെയ്ൻ നടന്നു.
രാജ്യത്ത് അനനധികൃതായി താമസിക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ വിസയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും സാധ്യമായ ഇളവുകൾ നൽകുന്നതിനും വിസയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ നൽകുന്നതിനുമായാണ് ജിഡിആർഎഫ്എ മൂന്നു ദിവസത്തെ സഹായ കാമ്പ് പ്രഖ്യാപിച്ചത്. എന്നാൽ ആദ്യ ദിവസം തന്നെ പ്രവാസികൾ കൂട്ടമായി ദേര സിറ്റി സെന്ററിലേക്ക് ഒഴുകിയെത്തുകയായിരുന്നു. അടുത്ത ഘട്ടത്തിന്റെ സമയവും സ്ഥലവും പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വിസ കാലാവധി കഴിഞ്ഞ് ദുബായിൽ തങ്ങുന്നവർ, അധിക താമസത്തിനുള്ള ഫീസ് അടക്കാത്തവർ, കുടുംബാംഗങ്ങളുടെ വിസ പുതുക്കാത്തവർ, കുടുംബാംഗങ്ങൾ നാട്ടിലേക്ക് പോയ ശേഷവും വിസ കാൻസൽ ചെയ്യാത്തവർ തുടങ്ങി റെസിഡൻസ്, വിസിറ്റ്, ടൂറിസ്റ്റ് വിസകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നിർദ്ദേശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഡിആർഎഫ്എ പരിപാടി സംഘടിപ്പിക്കുന്നത്
വിസ പ്രശ്‌നങ്ങളുള്ള താമസക്കാർ, സന്ദർശകർ, വിനോദസഞ്ചാരികൾ എന്നിവർക്ക് ഇവിടെ സന്ദർശിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കാം. അനുവദിച്ചതിലും കൂടുതൽ താമസിച്ചവരും കാലഹരണപ്പെട്ട രേഖകളുള്ളവരും ഉൾപ്പെടെ, വിസയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുള്ളവരെ സഹായിക്കാൻ ദെയ്‌റ സിറ്റി സെന്ററിലെ ഒരു സ്റ്റാളിൽ ജി.ഡി.ആർ.എഫ്.എ അധികൃതർ ഉണ്ടായിരിക്കും.
അതേസമയം, കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത് വിസ പ്രശ്‌നങ്ങളുള്ളവർക്ക് അവയ്ക്കുള്ള പരിഹാരം നിർദ്ദേശിച്ചു നൽകൽ മാത്രമാണെന്നും അല്ലാതെ പൊതുമാപ്പ് അല്ലെന്നും ജിഡിആർഎഫ്എയിലെ ക്ലയന്റ് ഹാപ്പിനെസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സാലിം ബിൻ അലി വ്യക്തമാക്കി. വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ എന്ത് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാം എന്നതിനെ കുറിച്ച് ആളുകളെ ബോധവത്കരിക്കാനുള്ള ഒരു പൊതു അവബോധ ഡ്രൈവ് ആണ് ഇതെന്നും അദ്ദേഹം അറിയിച്ചു.
എല്ലാവരും രാജ്യത്തെ പ്രവേശന, താമസ നിയമങ്ങൾ പാലിക്കുന്ന ഒരു സംസ്‌കാരം പ്രോത്സാഹിപ്പിക്കാനാണ് ബോധവൽക്കരണ ഡ്രൈവ് ലക്ഷ്യമിടുന്നതെന്ന് ജിഡിആർഎഫ്എ നേരത്തേ വ്യക്തമാക്കിയിരുന്നു. ആളുകൾക്ക് ഭയമില്ലാതെ ഇവിടെ എത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിങ്ങൾ 10 വർഷം രാജ്യത്ത് അനധികൃതമായി താമസിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ ഉദ്യോഗസ്ഥർ നിങ്ങൾക്കായി ഒരു പരിഹാരം കണ്ടെത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വിസയുടെ സാധുതയെക്കുറിച്ച് ഉറപ്പില്ലാത്ത താമസക്കാർക്ക് പാസ്‌പോർട്ടുകൾ മാത്രം ഉപയോഗിച്ച് പെർമിറ്റുകളുടെ കാലാവധി പരിശോധിക്കാം. ആളുകൾ ഭയമില്ലാതെ ക്യാംപെയ്‌നിലെത്തണമെന്ന് ജി.ഡി.ആർ.എഫ്.എയിലെ ക്ലയന്റ് ഹാപ്പിനെസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്. കേണൽ സലേം ബിൻ അലി നിർദേശിച്ചു. കാലാവധി കഴിഞ്ഞ വിസകളുടെ കാര്യത്തിലും പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ പേനെടുക്കാൻ സാധിക്കതെ വന്നവർക്ക് അടുത്തഘട്ടം ഉടനെ പ്രഖ്യാപിക്കുമെന്നും അടുത്തഘട്ടത്തിന്റെ സമയവും സ്ഥലവും പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























