ട്രാഫിക് പിഴതുകകളിലെ ഇളവുകൾ സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നു; പരമാവധി ഇളവ് മുപ്പത്തഞ്ച് ശതമാനമാക്കി നിജപ്പെടുത്തും; എമിറേറ്റ്സിലെ ഈ മാറ്റങ്ങൾ അറിയാം

എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും, എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ 2023 ഫെബ്രുവരി 28-ന് ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം.
എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ തുകകളിൽ നൽകുന്ന ഇളവുകളുടെ ശതമാനം ക്രമീകരിക്കുന്നത് സംബന്ധിച്ച് ഈ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പിഴ തുകകൾ ഒടുക്കുന്നതിൽ വരുന്ന കാലതാമസം ഒഴിവാക്കുന്നതിനായുമാണ് ഈ തീരുമാനം.
ഈ തീരുമാനം 2023 ഏപ്രിൽ 1 മുതൽ ഷാർജയിൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇത് പ്രകാരം, ട്രാഫിക് നിയമലംഘനം നടത്തിയ തീയതി മുതൽ അറുപത് ദിവസത്തിനിടയിൽ പിഴതുകകൾ അടച്ച് തീർക്കുന്ന വ്യക്തികൾക്ക് പിഴതുകയിൽ 35 ശതമാനം ഇളവ് അനുവദിക്കുന്നതാണ്. പിഴതുകകൾ, വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തുകകൾ, കാലതാമസം വരുത്തിയതിനുള്ള പിഴ തുടങ്ങിയവയ്‌ക്കെല്ലാം ഈ തീരുമാനം ബാധകമാണ്.
ട്രാഫിക് നിയമലംഘനം നടത്തിയ തീയതി മുതൽ അറുപത് ദിവസത്തിന് ശേഷവും ഒരു കൊല്ലത്തിനിടയിലും പിഴ ഒടുക്കുന്നവർക്ക് പിഴത്തുകയിൽ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കുന്നതാണ്. ഈ ഇളവ് പിഴതുകയ്ക്ക് മാത്രമാണ് അനുവദിക്കുന്നത്.
ഒരു വർഷത്തിന് ശേഷം പിഴതുകകൾ അടച്ച് തീർക്കുന്നവർക്ക് ഇളവുകൾ ലഭിക്കുന്നതല്ല. ഇത്തരം വ്യക്തികൾ പിഴതുകകൾ, വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തുകകൾ, കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട പിഴതുകകൾ എന്നിവ മുഴുവനുമായി അടച്ച് തീർക്കേണ്ടതാണ്.
ഗുരുതര ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴതുകകൾക്ക് ഇത്തരം ഇളവുകൾ ബാധകമല്ല. എമർജൻസി വാഹനങ്ങൾ, ആംബുലൻസുകൾ, പോലീസ് കാറുകൾ അല്ലെങ്കിൽ ഔദ്യോഗിക വാഹനങ്ങൾ എന്നിവയ്ക്ക് വഴി നൽകാൻ വിസമ്മതിക്കുന്ന പക്ഷം 1,000 ദിർഹം പിഴയും ആറ് നെഗറ്റീവ് ട്രാഫിക് പോയിന്റുകളുമാണ് ലഭിക്കുക. യുഎഇ റോഡുകളിൽ അമിത വേഗത്തിൽ വാഹനം ഓടിച്ചാൽ മാത്രമല്ല, കുറഞ്ഞ വേഗതയിൽ വാഹനം ഓടിച്ചാലും പണി കിട്ടുമെന്ന മുന്നറിയിപ്പാണ് പോലിസ് നൽകുന്നത് ..
മെല്ലെ പോയാൽ മതി എന്നുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ റോഡുകളിലെ അതിവേഗ പാതയിൽ പ്രവേശിക്കരുതെന്ന് യുഎഇയിലെ പോലീസ് മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം ട്രാഫിക് നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെടും. റോഡിൽ അനുവദനീയമായ ഏറ്റവും ഉയർന്ന പരിധിയിൽ വാഹനമോടിക്കുന്നവർ മാത്രമാണ് ഹൈവേയിലെ ഏറ്റവും ഇടതുവശത്തുള്ള പാത ഉപയോഗിക്കേണ്ടതെന്നും പോലിസ് നിർദ്ദേശം നൽകി.
അതിവേഗ പാതകൾ എമർജൻസി വാഹനങ്ങൾക്കും ഓവർടേക്കിംഗിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായും പോലിസ് അറിയിച്ചു. ഹൈവേയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ എല്ലായ്‌പ്പോഴും വലത് പാതയിൽ വാഹനമോടിക്കണമെന്നും ദുബായ് പോലീസ് പറഞ്ഞു.
തെറ്റായ ഓവർടേക്കിംഗിന് 600 ദിർഹം പിഴ മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 400 ദിർഹം പിഴയും നാല് നെഗറ്റീവ് ട്രാഫിക് പോയിന്റുകളും ലഭിക്കുമെന്നും പോലിസ് അറിയിച്ചു. യുഎഇയിൽ, വലതുവശത്ത് നിന്ന് മറികടക്കുന്നത് നിയമവിരുദ്ധമാണ്. തെറ്റായ ഓവർടേക്കിംഗ് 600 ദിർഹം പിഴയും ആറ് നെഗറ്റീവ് ട്രാഫിക് പോയിന്റുകളും ലഭിക്കാവുന്ന ട്രാഫിക് കുറ്റകൃത്യമാണ്. അതിവേഗ പാതയിൽ വേഗത കുറഞ്ഞ വാഹനത്തെ മറികടക്കാൻ ആഗ്രഹിക്കുന്ന ഡ്രൈവർമാർ അതിനായി റോഡ് ഷോൾഡർ ഉപയോഗിക്കരുത്. 1,000 ദിർഹം പിഴയും ആറ് നെഗറ്റീവ് ട്രാഫിക് പോയിന്റുകളും ലഭിക്കുന്ന ഗുരുതരമായ കുറ്റമാണിതെന്നും പോലിസ് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha























