പൊറുതി മുട്ടി പ്രവാസികൾ...പാചകം ചെയ്യാൻ പറ്റുന്നില്ല..നാട്ടിലേയ്ക്ക് അയയ്ക്കാൻ പണം തികയുന്നില്ല..പാചകവാതകവില നിരന്തരം വർധിപ്പിക്കുന്നതിന്റെ ആഘാതം പ്രവാസികൾ കൂടിയാണ് അനുഭവിക്കുന്നത്.... ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്കയക്കുന്ന തുക കുടുബത്തിന് മതിയാകാതെ വരികയാണ്... പൊതുവെ വില വർധന കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് ഇപ്പോൾ പാചക വാതക വിലയും കുത്തനെ വർധിപ്പിച്ചിരിക്കുന്നത്....

പാചകവാതകവില നിരന്തരം വർധിപ്പിക്കുന്നതിന്റെ ആഘാതം പ്രവാസികൾ കൂടിയാണ് അനുഭവിക്കുന്നത്. ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്കയക്കുന്ന തുക കുടുബത്തിന് മതിയാകാതെ വരികയാണ്. പൊതുവെ വില വർധന കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് ഇപ്പോൾ പാചക വാതക വിലയും കുത്തനെ വർധിപ്പിച്ചിരിക്കുന്നത്.
ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ 1060 ആയിരുന്ന ഗാർഹിക സിലിണ്ടറിന്റെ വില കൊച്ചിയിൽ 1110 രൂപയായി. നേരത്തെ 1,773 ആയിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില ഇപ്പോൾ 2124 രൂപയായി വർധിച്ചു. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണിത്. കഴിഞ്ഞ ജനുവരി ഒന്നിനാണ് എൽ പി ജി സിലിണ്ടർ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ അന്ന് 25 രൂപയുടെ വർധനവാണുണ്ടായത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗാർഹിക സിലിണ്ടറിന് ഇതിന് മുമ്പ് വില കൂട്ടിയത്. മേയ് മാസത്തിൽ രണ്ട് തവണയായി 54 രൂപയോളം കൂട്ടിയിരുന്നു.ഈ വർഷം ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുകയും റഷ്യയിൽ നിന്ന് എണ്ണക്കമ്പനികൾ കുറഞ്ഞ വിലക്ക് ക്രൂഡോയിൽ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിലാണ് കാരണമൊന്നുമില്ലാതെ വില കൂട്ടിയത്. ഇത് എണ്ണക്കമ്പനികളുടെ ലാഭക്കൊതിയല്ലാതെ മറ്റൊന്നുമല്ല.
അടുപ്പ് പുകയാത്ത നിലയിലേക്ക് രാജ്യത്തെ എത്തിക്കുന്ന ഈ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ഈ വിലക്കയറ്റം കുടുംബ ബഡ്‌ജറ്റിനെ തന്നെ ബാധിക്കുന്നതാണ്. പ്രത്യേകിച്ച് പ്രവാസികളുടെ കുടുംബ ബഡ്ജറ്റ് ഇതോടെ താളം തെറ്റും . കിട്ടുന്ന പണം സ്വരുക്കൂട്ടി വെച്ച് നാട്ടിൽ അയയ്ക്കുമ്പോൾ ആണ് നാട്ടിലെ വിലക്കയറ്റം പ്രവാസികൾക്ക് കഷ്ടപ്പാടാകുന്നത് . സ്വന്തം കുടുംബത്തെ നോക്കാൻ രാപ്പകൽ കിടന്നു അധ്വാനിച്ചിട്ടും ഫലമില്ലാത്ത അവസ്ഥയാണ് ഇത് ഉണ്ടണ്ടാക്കുന്നത്
വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പുതിയ വില 2124 രൂപയാകും. വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധന ചെറുകിട വ്യാപാരികളെയാണ് നേരിട്ട് ഏറ്റവും ദോഷകരമായി ബാധിക്കുക. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ ഹോട്ടലുകൾ എന്നിവയെ ഇത് കാര്യമായി ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വിലകയറ്റത്തിലേക്കാണ് ഇത് നയിക്കുക. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിത ചിലവ് വൻതോതിൽ ഉയരുന്നതിനും ഇത് ഇടയാക്കും.
പെട്രോളിന് വില വർദ്ധിപ്പിച്ച് നേടിയ തുക കോർപ്പറേറ്റുകൾക്ക് നികുതി ഇളവിനും കടം എഴുതി തള്ളുന്നതിനും ഉപയോഗിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഇതിന്റെ തുടർച്ചയായി പണം ഇല്ലെന്ന് പറഞ്ഞ് എല്ലാ സബ്ബ്‌സിഡികളും ഇല്ലാതാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉൾപ്പടെ തകർക്കുകയും ചെയ്യുന്ന നടപടിയിലൂടെ ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനുപുറമെയാണ് കൂനിൻമേൽ കുരു എന്നപോലെ പാചക വാതകത്തിന്റെയും വില വർദ്ധിപ്പിച്ചത്. 2022-ൽ ഏകദേശം 100 ബില്യൺ യുഎസ് ഡോളറാണ് വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ രാജ്യത്തേക്ക് അയച്ചത്
നാട്ടിൽ വിലകൂടിയാൽ പ്രവാസിയുടെ പോക്കറ്റ് ആണ് കാലിയാക്കുന്നത്.. കൂടാതെ യു എ ഇയിൽ റിയൽ എസ്റ്റേറ്റ് വിപണി വീണ്ടും സജീവമാകുന്നതും പ്രവാസിയുടെ നെഞ്ചിടിപ്പെട്ടുകയാണ് .റിയൽ എസ്റ്റേറ്റ് വിപണി സജീവമാകുമ്പോൾ ദുബായിലെ പ്രധാന നഗരങ്ങളിലെ എല്ലാം വീട്ട് വാടകയിൽ വലിയ രീതിയിൽ വർധനവുണ്ടാകും. ഇത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും എന്ന് ഉറപ്പാണ്.
ദുബായിൽ വീട് വാടകയിൽ 15 മുതൽ 20 ശതമാനം വരെ വർധനയുണ്ടായേക്കും എന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ പ്രവാസികളുടെ കുടുംബ ബജറ്റ് ആകെ താളം തെറ്റും എന്ന് ഉറപ്പാണ്. ദുബായ് നഗരത്തിന് സമീപം തന്നെ വാടകക്ക് താമസിക്കുന്നവരിൽ ഏറിയ പങ്കും മലയാളി പ്രവാസികളാണ്. ഓഫീസ്, സ്‌കൂൾ, മാൾ തുടങ്ങിയ സൗകര്യങ്ങൾ മുൻനിർത്തിയാണ് നഗര ഹൃദയത്തിൽ തന്നെ പലരും താമസമുറപ്പിക്കുന്നത്
https://www.facebook.com/Malayalivartha























