പണി ഇരന്നു വാങ്ങി....! സഹോദരനെ രക്ഷിക്കാൻ ദുബൈയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമം, പ്രവാസിക്ക് ആറ് മാസം തടവും 10,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു

നിയമലംഘനങ്ങൾക്ക് കടുത്ത പിഴ ഈടാക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. അപ്പോൾ നിയമലംഘനം കാട്ടിയിട്ട് കൈക്കൂലികൊടാൻ
ശ്രമിച്ചാലോ... അത്തരത്തിൽ ചെയ്ത ഒരു പ്രവാസിക്ക് നല്ല എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ദുബൈയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച 34 വയസുകാരനായ പ്രവാസിക്ക് ആറ് മാസം തടവും 10,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു.
പ്രതിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ദുബൈയിലെ നൈഫ് പൊലീസ് സ്റ്റേഷിനിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇയാള്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചത്.കൈക്കൂലി കേസില്‍ അറസ്റ്റിലായ പ്രതിയുടെ സഹോദരന്‍ നേരത്തെ വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ അധധികൃതമായി താമസിച്ചതിന് പൊലീസിന്റെ പിടികൂടി തടങ്കലില്‍ വെച്ചു.
താന്‍ അറസ്റ്റിലായെന്ന വിവരം സഹോദരനെ വിളിച്ച് അറിയിക്കാന്‍ അനുവദിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അതിന് അനുമതി നല്‍കി. ഇതനുസരിച്ച് ഇയാള്‍ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു. ഫോണ്‍ വിളിക്ക് പിന്നാലെ അറസ്റ്റിലായ ആളുടെ സഹോദരന്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാൾ രഹസ്യമായി പൊലീസ് ഉദ്യോഗസ്ഥനോട് 10,000 ദിര്‍ഹം കൈക്കൂലി തരാമെന്നും തന്റെ സഹോദരനെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കരുതെന്നും ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കൈക്കൂലി വാഗ്ദാനം ലഭിച്ച ഉദ്യോഗസ്ഥന്‍ ഇത് തന്റെ മേലുദ്ദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. ഇയാള്‍ കൈക്കൂലി നല്‍കുമ്പോള്‍ കൈയോടെ പിടികൂടാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് പണം സ്വീകരിക്കാന്‍ പൊലീസുകാരന്‍ സന്നദ്ധത അറിയിക്കുകയും സ്റ്റേഷനുള്ളിലെ ടോയ്‍ലറ്റിന് മുന്നില്‍ വെച്ച് പണം കൈമാറിയതും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്‍തെന്ന കുറ്റമാണ് ചുമത്തിയത്. കേസ് വിശദമായി പരിശോധിച്ച കോടതി, കുറ്റകൃത്യംനടന്നതായി സ്ഥിരീകരിക്കുകയും വിധി പ്രസ്‍താവിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























