പ്രവാസികൾക്ക് ഇത് കനത്ത ഇരുട്ടടി....! യുഎഇയിലേക്ക് പറക്കാൻ ഇരട്ടിത്തുക, തീവെട്ടിക്കൊള്ളയുമായി വിമാനക്കമ്പനികൾ

പ്രവാസികളെ പ്രതിസന്ധിയിലാക്കി യുഎഇയിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയരുന്നു. അടുത്തിടെയായി ഒരു പരിധിവരെ കുറഞ്ഞ നിരക്കിലായിരുന്ന ടിക്കറ്റ് നിരക്കാണ് പെടുന്നനെ ഉയർത്തിയത്. കേരളത്തിൽ നിന്നും മാർച്ച് മാസം അവസാനം മുതൽ യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇപ്പോൾ ആശങ്കയിലാണ് പ്രവാസികൾ. പ്രധാനമായും കേരളത്തിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വേനലവധി ലക്ഷ്യമിട്ടാണ് ഈ നീക്കം.
വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ കുടുംബങ്ങളെ വിസിറ്റ് വിസയിൽ യു.എ.ഇയിലേക്കു കൊണ്ടുവരുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ അവസരം മുതലാക്കി പരമാവധി ലാഭം കൊയ്യാനാണ് വിമാനക്കമ്പനികളുടെ കണക്കുകൂട്ടൽ. കൂടാതെ വിസിറ്റ് വിസ പുതുക്കണമെങ്കിൽ യു.എ.ഇക്ക് പുറത്തുപോയി തിരികെ വരണം എന്ന നിബന്ധന പ്രാബല്യത്തിലായതിനാൽ പലരും വിസിറ്റ് വിസ പുതുക്കാൻ നാട്ടിലേക്ക് തിരിക്കുകയാണ്. ഇതും വിമാനക്കമ്പനികൾ അവസരമാക്കിയിരിക്കുകയാണ്.
ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ മാർച്ച് അവസാനവും ഏപ്രിൽ ആദ്യത്തിലും കേരളത്തിൽ നിന്നും യു.എ.ഇയിലേക്കു ഏറ്റവും കുറഞ്ഞ നിരക്ക് 23500 ഇന്ത്യൻ രൂപയാണ്. ഏപ്രിൽ ഒന്നിന് കോഴിക്കോട് നിന്നും ദുബൈയിലേക്ക് 26000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും അത് 30000 രൂപക്ക് മുകളിൽ വരും. മൂന്നും നാലും അംഗങ്ങളുള്ള കുടുംബത്തിന് ഇത് വലിയ ബാധ്യതയാണ് വരുത്തിവെക്കുക. അവധിക്ക് നാട്ടിൽ പോയി വരുന്ന പ്രവാസികളെയും ജോലി അന്വേഷിച്ചു വരുന്നവരെയും അടിയന്തിര ആവശ്യങ്ങൾക്ക് നാട്ടിൽ പോയി വരേണ്ടവരെയും ഉയർന്ന നിരക്ക് കാര്യമായി ബാധിക്കും.
ഏപ്രിൽ അദ്യത്തിൽ കോഴിക്കോട് നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അൽഐനിലേക്കുമുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകളിൽ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞതായാണ് കാണിക്കുന്നത്. എയർഇന്ത്യ എക്സ്പ്രസിന് കോഴിക്കോട് നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും ദിവസവും രണ്ടുവീതം സർവീസ് ഉണ്ട് . തിരക്കുള്ള സമയങ്ങളിൽ ചെറിയ വിമാനങ്ങൾക്ക് പകരം കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചും വിമാന കമ്പനികൾ സർവീസ് നടത്താറുണ്ട്.
https://www.facebook.com/Malayalivartha























