വിസയിൽ സൗദിയുടെ കിടിലൻ നീക്കം..! ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് പ്രൊഫഷൻ നോക്കാതെ രാജ്യത്തേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും

പ്രവാസികളെ യാത്രചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സൗദി. രാജ്യത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോട്ടറി അടിച്ച പോലെയാണ് പുതിയ തീരുമാനം. ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി താമസിക്കുന്ന എല്ലാവർക്കും അതായത് പ്രവാസികൾക്ക് ഉൾപ്പെടെ പ്രൊഫഷൻ മാനദണ്ഡമാക്കാതെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ഇവന്റുകൾ, വിനോദ പരിപാടികളിൽ പങ്കെടുക്കൽ തുടങ്ങി ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് അനുവാദമുണ്ടാവും. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിനങ്ങളിൽ ഉംറ നിർവഹിക്കുന്നതിനോ അനുമതിയില്ല. 300 റിയാലാണ് വിസാ ഫീസ്. വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതായിരിക്കും. ഇത്തരം വിസയിൽ അനുവദനീയമായ താമസ കാലയളവ് 30 ദിവസമാണ്. 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന, ഒരു വർഷത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്. വിസക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂർത്തിയാവണം.
കുട്ടികൾക്ക് രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകന്റെ പാസ്‌പോർട്ടിന് ആറ് മാസത്തേയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണം. അപേക്ഷകർ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ പൂർത്തിയാക്കുകയും സൗദിയിൽ പ്രവേശിക്കുമ്പോൾ അംഗത്തെ അനുഗമിക്കുകയും വേണം.
https://www.facebook.com/Malayalivartha























