വമ്പൻ പദ്ധതികളുമായി കുതിച്ച് സൗദി...! റിയാദ് എയർ' എന്ന പേരിൽ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് കിരീടാവകാശി, റിയാദിനെ ലോകത്തിലേക്കുള്ള പ്രധാന കവാടമാക്കുക ലക്ഷ്യം

വികസന പ്രവർത്തനങ്ങളിൽ വമ്പൻ പദ്ധതികളുമായി സൗദി കുതിക്കുകയാണ്. ഇതിനിടെ ഇപ്പോൾ പ്രവാസികളെപ്പോലും അതിശയിപ്പിച്ചിരിക്കുകയാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍. റിയാദ് എയർ' എന്ന പേരിൽ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. അത്യാധുനിക സാങ്കേതിക വിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള നൂതന വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്ന റിയാദ് എയർ ഒരു ലോകോത്തര വിമാന കമ്പനിയായിരിക്കും.
എണ്ണയിതര വരുമാന മേഖലയിലേക്ക് 2,000 കോടി ഡോളർ കൂട്ടിച്ചേർക്കുമെന്ന് കണക്കാക്കുന്ന എയർലൈൻസ് പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻസ് ആഗോളതലത്തിലുള്ള സൗദിയുടെ യാത്ര, വ്യോമയാന വ്യവസായത്തിൽ പുതിയ യുഗത്തിന് തുടക്കമിടുമെന്നാണ് കരുതുന്നത്.
ആറ് മാസം മുമ്പ് പ്രഖ്യാപിച്ച റിയാദ് കിങ് സൽമാൻ വിമാനത്താവള പദ്ധതി പോലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഉപയോഗിച്ചുള്ള വൻകിട നിക്ഷേപമാണ് വിമാനക്കമ്പനിയിലും നടത്തുന്നത്. 2030-ഓടെ ലോകമെമ്പാടുമുള്ള 100-ലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയർ യാത്രക്കാരെ എത്തിക്കും. അവരുടെ യാത്ര മെച്ചപ്പെടുത്താനും റിയാദ് എയർ ലക്ഷ്യമിടുന്നു. റിയാദിനെ ലോകത്തിലേക്കുള്ള പ്രധാന കവാടമാക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിന് പിന്നിലുണ്ട്.
പ്രകൃതിദത്തവും സൗദി അറേബ്യയുടെ തനത് സംസ്കാരം പേറുന്നതുമായ ആകർഷക കേന്ദ്രങ്ങൾ സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് എയർലൈൻ അവസരം നൽകും. സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്ക്കരണം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വിമാന കമ്പനി ‘വിഷൻ-2030’ന് അനുസൃതമായി വ്യോമയാന വ്യവസായത്തിെൻറ ആഗോള മത്സരക്ഷമതയെ പിന്തുണയ്ക്കുമെന്നും കരുതുന്നു.
ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. റിയാദിന്റെ മുഖച്ഛായ തന്നെ മാറ്റാനും ആഗോള മഹാനഗരമാക്കാനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുമുള്ള പദ്ധതികളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിട്ടത്ത്. ‘വിഷൻ 2030’ന്റെ കാഴ്ചപ്പാടിന് അനുസൃതമായി തലസ്ഥാന നഗരത്തിന്റെ വികസനമാണ് ലക്ഷ്യം. മൊത്തം 800 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ 334,000 തൊഴിലവസരങ്ങളാണ് പുതിയ പദ്ധതിയിലൂടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതീക്ഷിക്കുന്നത്.
ഹരിത ഇടങ്ങൾ, നടപ്പാതകൾ, ആരോഗ്യ പരിപാലന-കായിക വ്യായാമ സൗകര്യങ്ങൾ ഒരുക്കൽ ഇതിന്റെ ഭാഗമാണ്. നൂതനമായ ഒരു മ്യൂസിയം, ടെക്‌നോളജിയിലും ഡിസൈനിലും വൈദഗ്ധ്യമുള്ള ഒരു സർവകലാശാല, ഒരു സംയോജിത മൾട്ടി-യൂസ് തിയേറ്റർ, ലൈവ് ഷോകൾക്കും ഉല്ലാസത്തിനുമായി 80 ലധികം വിനോദ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിലുണ്ടാകും. റിയാദിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കിങ് സൽമാൻ റോഡും കിങ് ഖാലിദ് റോഡും സന്ധിക്കുന്ന ഭാഗത്ത് 19 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ രണ്ടര കോടി ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കാൻ പോകുന്നത്. അങ്ങനെ സൗദി വികസനത്തിന്റെ കാര്യത്തിൽ ഒരു വൻ കുതിപ്പിന് തന്നെയാണ് ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha






















