കല്ലും മണലും ആകാശത്തേയ്ക്ക് ഉയരുന്നു, പ്രവാസികളെ ആശങ്കയിലാക്കി സൗദിയിൽ ചുഴലിക്കാറ്റ്, തായിഫിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

സൗദിയിൽ കാലാവസ്ഥവ്യതിയാനം രൂക്ഷമാകുകയാണ്. അതിനിടെ പ്രവാസികളെ ആശങ്കയിലാക്കി ചുഴലിക്കാറ്റ്. തായിഫിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായിഫിന്റെ വടക്കു ഭാഗത്ത് അല്‍ഹിജ്ന്‍ പാലത്തിനു കിഴക്ക് അല്‍അസബ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
കല്ലും മണലും ആകാശത്തേയ്ക്ക് ഉയരുന്ന കാഴ്ച ഭീതിതമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ചൂടും നനവും തണുപ്പുമുള്ള വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസം രൂപപ്പെടുന്നതെന്ന് കാലാവസ്ഥ വിദഗ്ധന്‍ മുആദ് അല്‍അഹ്മദി അഭിപ്രായപ്പെട്ടു.
മാത്രമല്ല സൗദിയിൽ വരും ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ അതായത് 16 തീയതിവരെ രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തണുപ്പ് മാറി ചൂട് ശക്തമാകുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം പരക്കെ മഴ പെയ്തു.
വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങളിലുമാണ് മഴ പെയ്തത്. റിയാദ് പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ടുകള്‍ രൂപപ്പെട്ടു. അഫ്‌ലജില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ വെള്ളകെട്ടുകള്‍ രൂപപ്പെടുകയും പാറകളും ചെളിയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തതോടെ ഗതാഗത തടസ്സം നേരിട്ടു.
അസീര്‍, മക്കാ, അല്‍ബാഹ, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തു. മഴയും പൊടിക്കാറ്റും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
കാലവസ്ഥ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് പുറത്തുവന്നതോടെ മക്ക, അല്‍ബാഹ, ജിദ്ദ, റാബിഗ്, ഖുലൈസ്, തായിഫ്, അല്‍ നമാസ്, മഹ്ദുദഹബ്, ഖുന്‍ഫുദ, ഹായില്‍ എന്നിവിടങ്ങിലെ സ്കൂളുകൾക്ക് 2023 മാര്‍ച്ച് 12നും അവധി പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും അവധി ആയിരിക്കുമെന്നും അതേസമയം തന്നെ വിദൂര രീതിയില്‍ പഠനം നടക്കുമെന്നും സ്‍കൂള്‍ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















