പ്രവാസിയുടെ ജീവിതം കീഴ്മേല്‍ മറിച്ച് ആ അപകടം, സൗദിയിലെ ജയിലിൽ അഞ്ചര വർഷം, നഷ്ടപരിഹാര തുകയായ രണ്ട് കോടി രൂപ സമാഹരിക്കാനായി മുന്നിട്ടിറങ്ങിയത് സൗദിപൗരൻ, അവതേഷ് ഉടൻ ജയിൽ മോചിതനാകും

നന്മ മരിച്ചിട്ടില്ല എന്നും, ഈ ലോകത്ത് പ്രതീക്ഷയറ്റവർക്കും ജീവിക്കാൻ പ്രചോദനവുമായി ആരെങ്കിലും മുന്നോട്ടുവരുമെന്നും ഒക്കെ നമ്മൾ കേട്ടിട്ടുണ്ട്. അത് വളരെ സത്യമാണ്. അത്തരത്തിൽ സൗദിയിൽ നടന്ന ഒകു സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. വാഹനാപകട കേസിൽ അഞ്ചര വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന ഇന്ത്യാക്കാരന്റെ മുന്നിൽ ദൈവത്തെപ്പോലെ അവതരിച്ചിരിക്കുകയാണ് ഒരു സൗദി പൗരൻ. ജയിലിൽ കഴിയുന്ന പ്രവാസി നൽകേണ്ട നഷ്ടപരിഹാര തുകയായ രണ്ട് കോടി രൂപ സമാഹരിക്കാനായി മുന്നിട്ടിറങ്ങിയത് ഹാദി ബിൻ ഹമൂദ് എന്ന സൗദി പൗരനാണ്.
അവാദേശ് സാഗർ (52) എന്ന ഉത്തർപ്രദേശ് ബീജാപൂർ സ്വദേശിക്കാണ് സൗദി പൗരസമൂഹത്തിന്റെ കാരുണ്യം തുണയായത്. അൽ റീൻ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ഹസയിലെ ജയിലറയിൽ എരിഞ്ഞു തീരുമായിരുന്ന ഇന്ത്യക്കാരന് ദയാധനമെന്ന മോചനദ്രവ്യ തുക സ്വരൂപിച്ചു നൽകി മോചിതനാക്കുകയാണ് ഹാദി ബിൻ ഹമൂദ്. സമൂഹമാധ്യമത്തിലൂടെ നടത്തിയ വിഡിയോ പോസ്റ്റുകളിലൂടെ സൗദിയിൽ നിന്ന് മോചന ദ്രവ്യത്തിനാവശ്യമായ തുക ശേഖരിച്ചാണ് അദ്ദേഹം വാഹനാപകട കേസിൽ ജയിലഴികളിലായിരുന്ന പ്രവാസിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്.
യാദ് - ത്വാഇഫ് റോഡിൽ ബീഷക്ക് സമീപം ഖുവയ്യയിൽ അലഹ്സ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് പ്രവാസി പ്രതിയായത്. വെള്ളം വിതരണം ചെയ്യുന്ന ലോറി ഓടിക്കലായിരുന്നു ഇയാളുടെ ജോലി. ലൈസൻസോ ഇഖാമയോ ഇല്ലാതെയാണ് ഇയാൾ സൗദിയിൽ തങ്ങുകയും വാഹനം ഓടിക്കുകയും ചെയ്തിരുന്നത്. ഒറ്റവരി പാതയിലുടെ വണ്ടിയോടിച്ചു പോകുമ്പാൾ ഒരു വളവിൽ വെച്ച് എതിരെ അതിവേഗത്തിലെത്തിയ വാഹനങ്ങളെ രക്ഷിക്കാൻ അരികിലേക്ക് ഒതുക്കിയ ഇയാളുടെ ലോറിയിലേക്ക് സ്വദേശി യുവാവ് ഒടിച്ച ഹൈലക്സ് പിക്കപ്പ് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അടുത്തുള്ള പാറക്കൂട്ടത്തിലേക്ക് തെറിച്ചുവീണ വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും വാഹനമോടിച്ച യുവാവും മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റു. ലൈസൻസും ഇഖാമയുമില്ലാത്തതിനാൽ അവദേശ് സാഗർ പൂർണക്കുറ്റക്കാരനായി ജയിലിൽ അടയ്ക്കപ്പെട്ടു. മരിച്ച നാലുപേർക്കും പരിക്കേറ്റ പെൺകുട്ടിക്കുമുള്ള നഷ്ടപരിഹാരമായി വിധിച്ച തുക 9,45,000 റിയലാണ്. തികച്ചും നിർദ്ധന കുടുംബത്തിൽപ്പെട്ട അവാദേശിന് ഈ തുക സങ്കൽപിക്കാൻ പോലും കഴിയാത്തതായിരുന്നു. ലൈസൻസും ഇഖാമയുമൊന്നുമില്ലാത്ത അവതേഷ് സാഗറിനെ പൂർണകുറ്റക്കാരനായി കണ്ടെത്തുകയും തടവ് ശിക്ഷ അനുഭവിക്കുകയുമായിരുന്നു.
സൗദിയിൽ ഇയാളുടെ നിരപരാധിത്തം അറിയാമായിരുന്ന പൊലീസുകാരിൽ ചിലരാണ് അവിചാരിതമായി ഹാദി ബിൻ ഹമൂദ് ബിൻ ഹാദി അൽ ഖഹ്താനി എന്ന സാമൂഹികപ്രവർത്തകനെ ഇക്കാര്യം അറിയിക്കുന്നത്. പീന്നീട് അദ്ദേഹം ജയിൽ ചെന്നു അവതേഷിനെ കണ്ടു അയാളിൽ നിന്ന് വിവരങ്ങൾ അറിഞ്ഞു. ജീവിതകാലം മുഴുവനും കരാഗൃഹത്തിൽ കഴിഞ്ഞാലും ഇത്ര വലിയ തുക കണ്ടെത്താൻ കഴിയാനാവാത്ത നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ ഹാദി ബിൻ ഹമൂദ് അവതേഷിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയവയിൽ അവതേഷിന്റെ സ്ഥിതിയെപ്പറ്റി ഹാദി ബിൻ ഹമൂദ് സഹായം അഭ്യർഥിച്ചു വിഡിയോ പോസ്റ്റുകൾ ചെയ്തു. സൗദികൾക്കിടയിൽ ഈ വിഡിയോ പോസ്റ്റുകൾ വൈറലായി. ഇതോടെ സമൂഹമാധ്യമങ്ങൾ വഴി ഇദ്ദേഹം പിരിവ് നടത്തുകയാണെന്നാരോപിച്ച് ചിലരൊക്കെ പരാതി നൽകി.
എന്നാൽ, സത്യാവസ്ഥ ബോധ്യമായതോടെ സൗദി അധികൃതർ അദ്ദേഹത്തിന് ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാൻ അനുവാദം നൽകി. അതോടെ ചെറുതും വലുതുമായ തുകകൾ സഹായമായി സ്വദേശികൾ ബാങ്ക് മുഖാന്തിരം നൽകി. പ്രത്യേകം തുറന്ന അൽറജ്ഹി ബാങ്ക് അക്കൗണ്ടിലൂടെ സമാഹരിച്ച് കിട്ടിയ 9,45,000 റിയാൽ ഹാദി ബിൻ ഹമൂദ് കഴിഞ്ഞ ഞായറാഴ്ച കോടതിയിൽ കെട്ടിവച്ചു. കുടുംബത്തോടൊപ്പം ആ മനുഷ്യൻ എത്തുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ അതാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷമെന്ന് ഹാദി ബിൻ ഹമൂദ് അൽ ഖഹ്താനി പറയുന്നു. സൗദി പൗരൻമാരുടെ മരണത്തിനിടയാക്കിയ കേസിൽ ജയിലിലായ തന്നെ രക്ഷിക്കാൻ വന്ന സൗദി സ്വദേശിയേയും സഹായിച്ചവരേയും ദൈവം അയച്ചതാവാമെന്നും അവതേഷ് തന്നെ സമീപിച്ച സാമൂഹിക പ്രവർത്തകരോട് പറഞ്ഞു. ഏറ്റവും അടുത്ത ദിവസം അവതേഷ് ജയിൽ മോചിതനാകും.
https://www.facebook.com/Malayalivartha






















