സൗദി പൗരന്റെ ആ നിർണായക ഇടപെടൽ, അഞ്ചര വർഷമായി തടവിലായിരുന്ന പ്രവാസി ജയിൽ മോചിതനായി, അവാദേശിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നാട്ടിലേക്ക് അയക്കും, സ്വദേശത്ത് വീടുവെച്ച് നല്‍കുമെന്നും ഹാദി ബിന്‍ ഹമൂദ്

ദൈവം ഭൂമിയിൽ അവതരിച്ചു എന്നൊക്കെ പറയാറില്ലേ അതുപോലെ ഒരു പ്രവാസിയുടെ മുന്നിൽ ദൈവത്തെ പോലെ അവതരിച്ചിരിക്കുകയാണ് ഒരു സൗദി പൗരൻ. കഴിഞ്ഞദിവസം ഈ വാർത്ത പ്രവാസികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. നാല് പേരുടെ മരണത്തിന് കാരണമായ വാഹനാപകട കേസില്‍ അഞ്ചര വര്‍ഷമായി സൗദി ജയിലില്‍ കഴിയുകയായിരുന്ന പ്രവാസി മോചന ദ്രവ്യമായി അടയ്ക്കേണ്ട രണ്ട് കോടി രൂപ സൗദി പൗരൻസോഷ്യൽ മീഡിയ വഴി സമാഹരിച്ചു നൽകിയിരിക്കുകയാണ്.
ഹാദി ബിൻ ഹമൂദ് എന്ന സൗദി പൗരനാണ് ഉത്തരപ്രദേശ് സ്വദേശിയായ പ്രവാസിയുടെ മുന്നിൽ ദൈവദൂതനെ പോലെ അവതരിച്ചത്. കഴിഞ്ഞദിവസം മോചനം ദ്രവ്യമായി ആവശ്യപ്പെട്ട തുക സൗദി പൗരൻ കോടതിയിൽ കെട്ടിവെച്ചു. ഇതേ തുടർന്ന് പ്രവാസി ഇപ്പോൾ ജയിൽ മോചിതൻ ആയിരിക്കുകയാണ് .ജയിൽ മോചിതനായ അവാദേശ് സാഗറിനെ ഹാദി ബിൻ ഹമൂദ് സ്വീകരിച്ചു. തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച അത്ഭുതങ്ങള്‍ കണ്ട് അമ്പരന്ന് എല്ലാവര്‍ക്കും നന്ദി പറയുകയാണ് ജയില്‍ മോചിതനായ അവാദേശ്.
എന്നാൽ ഇതുകൊണ്ടൊന്നും അദ്ദേഹത്തെ സഹായിച്ച സൗദി പൗരന് മതിയായിട്ടില്ല. എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ഇനി അവാദേശിനെ നാട്ടിലേക്ക് അയക്കാനാണ് അടുത്ത ശ്രമം. ജയിലില്‍ കിടന്ന കാലമത്രയും കണക്കാക്കി ശമ്പളത്തിന് തുല്യമായ തുക അദ്ദേഹത്തിന് നല്‍കുമെന്നും നാട്ടില്‍ വീടുവെച്ച് നല്‍കുമെന്നും ഹാദി ബിന്‍ ഹമൂദ് പറഞ്ഞു.
അവാദേശിന്റെ നിരപരാധിത്വം അറിയാമായിരുന്ന പൊലീസുകാരിൽ ചിലരാണ് ഹാദി ബിൻ ഹമൂദ് എന്ന സ്വദേശി സാമൂഹിക പ്രവർത്തകനോട് ഇക്കാര്യം പറയുന്നത്. ഹാദി ബിൻ ഹമൂദ് ജയിലിലെത്തി അവാദേശിനെ കണ്ടു വിവരങ്ങൾ ശേഖരിച്ചു. ഒരായുസ്സ് മുഴുവനും ജയലിൽ കഴിഞ്ഞാലും ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത ഇയാളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഹാദി ബിൻ ഹമൂദ് അവാദേശിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
അവാദേശിന്റെ മോചനത്തിനായി ശ്രമിച്ചപ്പോള്‍ നിരവധി സൗദി പൗരന്മാരില്‍ നിന്ന് മറക്കാനാവാത്ത അനുഭവങ്ങള്‍ തനിക്കുണ്ടായെന്നും ഹാദി ബിൻ ഹമൂദ് പറഞ്ഞു.9,45,000 റിയാലാണ് മോചനദ്രവ്യമായി കോടതിയില്‍ കെട്ടിവെയ്ക്കാന്‍ വേണ്ടിയിരുന്നത്. ഇതിന്റെ ഏകദേശം പകുതിയോളം തുക സമാഹരിച്ച് കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഒരു സൗദി പൗരന്‍ തന്നെ ബാങ്കിലേക്ക് വിളിച്ചുവരുത്തി. അവിടെയെത്തിയപ്പോള്‍ ബാക്കി വേണ്ടിയിരുന്ന നാലര ലക്ഷത്തോളം റിയാല്‍ അദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ച് നല്‍കി.
തന്റെ പേര് എവിടെയും വെളിപ്പെടുത്തരുതെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. തൊട്ടുപിന്നാലെ സൗദിയിലെ പ്രമുഖ വ്യവസായി ആയിരുന്ന ഒരു വനിതയും വിളിച്ചു. മോചനത്തിന് ആവശ്യമായ മുഴുവന്‍ പണവും നല്‍കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. എന്നാല്‍ അപ്പോഴേക്കും ആവശ്യമായ പണം ലഭിച്ചുകഴിഞ്ഞുവെന്ന് അവരെ അറിയിക്കുകയായിരുന്നു. ഇനി മറ്റൊരു ആവശ്യം വരുമ്പോള്‍ ബന്ധപ്പെടാമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചതെന്നും ഹാദി ബിന്‍ ഹമൂദ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ അവാദേശിന്റെ നിസ്സഹായാവസ്ഥ അറിയിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തും, ഫേസ്‍ബുക്ക്, വാട്സ് ആപ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ സൗദി സമൂഹത്തിൽ ഈ വീഡിയോകൾ വ്യാപകമായി പ്രചരിച്ചും സഹായ അഭ്യർഥന നടത്തിയുമൊക്കെയാണ് സൗദികൾക്കിടയിൽ ഈ വിഷയം ഹാദി ബിന്‍ ഹമൂദ് എത്തിച്ചത്. ഇന്ത്യക്കാരും സൗദികളും തമ്മിലുള്ള പരമ്പരാഗത ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം ഓരോ വീഡിയോ പോസ്റ്റിലും ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഇത് മനസിലാക്കാൻ മനസുള്ളവർ ഉള്ളതുകൊണ്ടാണ് അവാദേശ് എന്ന പ്രവാസിയുടെ ജയിൽ മോചനത്തിനായി വഴിയൊരുങ്ങിയത്.
https://www.facebook.com/Malayalivartha






















