സൗദി അറേബ്യയിൽ രണ്ടിടങ്ങളിലായി അപകടം; മലയാളി യുവതികൾക്ക് ദാരുണാന്ത്യം; മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
![](https://www.malayalivartha.com/assets/coverphotos/w657/282035_1678967048.jpg)
സൗദി അറേബ്യയിലെ അൽഖർജിന് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങവെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസയുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്നലെ പുലർച്ചെ 7.15ന് കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ശേഷം പുത്തൻവീട് സിദീഖിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 34 വയസായിരുന്നു മരിച്ച ഖൈറുന്നിസക്ക്.
ഭർത്താവ് ഹംസയും മകൻ മുഹമ്മദ് റൈഹാനും മൃതദേഹത്തോടൊപ്പം നാട്ടിലെത്തി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. മരിച്ച ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് റൈഹാനും മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഭാര്യ റിഷ്വാന ഷെറിൻ, മകൻ ഹെമിൽ റഹ്‌മാൻ എന്നിവർക്കുമാണ് പരിക്കേറ്റിരുന്നത്. ഖൈറുന്നിസയുടെ ഭർത്താവ് ഹംസ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വിസ പുതുക്കി മടങ്ങുന്നതിനിടെ അൽഖർജ് എത്തുന്നതിന് 150 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഖൈറുന്നിസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുഹമദലി - സീനത്ത് ദമ്പതികളുടെ മകളാണ് ഖൈറുന്നിസ . മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കൾ കൂടിയുണ്ട്.
സഹനയിൽ ജോലി ചെയ്യുന്ന ഭർത്താക്കന്മാരുടെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ് ഇരു കുടുംബങ്ങളും. വിസ പുതുക്കണമെങ്കിൽ രാജ്യത്ത് പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ് ഇവർ ദമ്മാം കോസ്‍വേ വഴി ബഹ്റൈനിൽ പോയി മടങ്ങിയത്. അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ട്രഷറർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. അപകടത്തെ തുടർന്ന് കുടുംബങ്ങളെ സഹായിക്കാനും മുൻകൈയെടുത്തതും ഇവർ തന്നെയാണ്.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർത്ഥാടകർ ജിദ്ദയിൽ മരണപ്പെട്ടിരുന്നു. ഇടുക്കി ചെങ്കുളം മുതുവൻകുടി സ്വദേശിനി ഹലീമ, കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഇരുവരും ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു.
ഹലീമ വിമാനത്താവളത്തിൽ വെച്ചാണ് മരണം. മൃതദേഹം ജിദ്ദ കിംങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അറക്കൽ മീരാൻ മുഹമ്മദാണ് ഇവരുടെ ഭർത്താവ്. അസ്വസ്ഥയെത്തുടർന്ന് സുബൈദ മുഹമ്മദിനെ കിംങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരു മൃതദേഹങ്ങളും ജിദ്ദയിൽ ഖബറടക്കുന്നതിനുവേണ്ട നടപടിക്രമങ്ങൾ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
https://www.facebook.com/Malayalivartha