എല്ലാം കടക്ക് പുറത്ത്...!! ഈ രാജ്യക്കാർക്കുള്ള തൊഴില്‍-സന്ദര്‍ശക വിസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കുവൈത്ത്
ഇന്ത്യക്കാരെ പോലെ തന്നെ മറ്റ് രാജ്യക്കാരും ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്നുണ്ട്. ഇതിൽ നല്ലൊരു ശതമാനം ഫിലിപ്പൈന്‍സുകാരും ഉണ്ട്. വിവിധ മേഖലകളിലായി ഇത്തരത്തിൽ നിരവധി പേരാണ് തൊഴിലെടുക്കുന്നത്. എന്നാൽ അടുത്തിടെയായി പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുന്ന കുവൈത്തിൽ ഇപ്പോൾ ഫിലിപ്പൈന്‍സുകാര്‍ക്കുള്ള തൊഴില്‍-സന്ദര്‍ശക വിസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
കുവൈത്തിലെ ഏറ്റവും വലിയ മുന്നാമത്തെ പ്രവാസി സമൂഹമാണ് ഫിലിപ്പൈന്‍സുകാര്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ച തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്പോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്.
2018 മേയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടത്. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് പ്രാദേശിക മധ്യമങ്ങങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, നിലവില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും കുവൈത്തില്‍ വിസയുള്ളവര്‍ക്കും വിലക്ക് ബാധകമല്ലെന്നാണ് സൂചനകള്‍.തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈന്‍സ് നിര്‍ത്തിയിരുന്നു.
തൊഴിലാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഉറപ്പ് നൽകാവാനുള്ള ഉഭയകക്ഷി ചർച്ചകൾ നടന്നുവരുന്നതിനിടെയാണ് കുവൈത്ത് ഫിലിപ്പിനോ വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.15 മില്യണിലധികം പ്രവാസികളുടെ വിസയാണ് കുവൈറ്റ് റദ്ദാക്കി . 2022 ജനുവരിക്കും 2023 ഏപ്രിലിനുമിടയില്‍ മാത്രം 67,000 പ്രവാസികള്‍ രാജ്യം വിട്ടു. കഴിഞ്ഞ മൂന്നുമാസങ്ങളിൽ 11,000 പേരെ നാടുകടത്തുകയും കഴിഞ്ഞ വര്‍ഷം 56,000 ത്തിലധികം പ്രവാസി വിസകള്‍ റദ്ദാക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 800 ദിനാര്‍ ഫീസ് ഈടാക്കുന്നതും പ്രവാസികള്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നുകളും നിര്‍ത്തലാക്കിയതും എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ പൊടുന്നനെ പിരിച്ചുവിടുകയും ചെയ്തതും ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ് കുവൈറ്റ് നടപ്പിലാക്കുന്നത്
അടുത്തിടെ രാജ്യത്തെ പല നിയമങ്ങളും പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. പ്രവാസി ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചതായാണ് കുവൈത്ത് ട്രാഫിക് വിഭാഗം അറിയിച്ചത്. ഈ തീരുമാനം 2023 ഏപ്രില്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.
മാത്രമല്ല, പ്രവാസികള്‍ക്ക് അനുവദിച്ച ലക്ഷക്കണക്കിന് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിയമം പാലിച്ചാണോ നല്‍കിയതെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം അവലോകനം നടത്തിവരികയാണ്. വ്യാപകമായ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നടപടി എന്നാണു മന്ത്രാലയം പറയുന്നത് .
https://www.facebook.com/Malayalivartha