സൗദിയിൽ ലഹരിക്ക് അടിമയായ യുവാവ് കാറിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി കുത്തി, 12 തവണ കുത്തേറ്റ ഡ്രൈവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍
സൗദിയിൽ കാറിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി യുവാവ് കുത്തിപ്പരുക്കേല്‍പിച്ചു.12 തവണ കുത്തേറ്റ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് ലഹരിമരുന്നിന് അടിമയാണെന്നാണ് വിവരം. ലഹരിമരുന്ന് കടത്തുന്നതിന് കടുത്ത ശിക്ഷയായ വധിശിക്ഷ വിധിക്കുന്ന സൗദിയിലാണ് ലഹരിമരുന്നിന് അടിമയായ യുവാവിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. റിയാദിലെ അല്‍ ഖലീജിൽ ആയിരുന്നു അതിദാരുണമായ സംഭവം ഉണ്ടായത്.
സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയ കാറിന് സമീപമെത്തിയ ലഹരിമരുന്നിന് അടിമയായ യുവാവ് പിന്‍വശത്തെ ഡോര്‍ തുറന്ന് അപ്രതീക്ഷിതമായി ഡ്രൈവറെ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
വിഡിയോ ചിത്രീകരിച്ചയാള്‍ പ്രതിയെ കാറില്‍ പിന്തുടരുന്നതിന്റെയും ഇയാളില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഇയാളെ പിടികൂടിയോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം 60 ദിര്‍ഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തുയ പ്രവാസി യുവാവ് യുഎഇയിൽ അറസ്റ്റിലായി. 34 വയസുകാരനാണ് അറസ്റ്റിലായത്. കൊലപാതകം നടത്തിയ സ്ഥലത്തു നിന്ന് അകലെയുള്ള ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തത്. കേസില്‍ ദുബൈ ക്രിമിനല്‍ കോടതിയില്‍ പ്രവാസി യുവാവിനെതിരെ നടപടി തുടങ്ങി. കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് അല്‍ റിഫ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഒരാള്‍ നിലത്തുകിടക്കുന്നതാണ് കണ്ടത്.
ആംബലുന്‍സ് സംഘമെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവിനെ മൂന്ന് മണിക്കൂറിനുള്ളില്‍ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസിയാണെന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. പേര് പുറത്തുവിട്ടിട്ടില്ല. കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുത്തേറ്റ് നെഞ്ചിലുണ്ടായ ആഴത്തിലുള്ള മുറിവുകളാണ് മരണ കാരണമായതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.കുത്താന്‍ ഉപയോഗിച്ച കത്തി പരിസരത്ത് തന്നെ ഉപേക്ഷിച്ചെങ്കിലും പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. സിഐഡി സംഘം ക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പ്രതി സഞ്ചരിച്ച സ്ഥലങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha