ദുബൈ വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഒരുക്കിയത് കണ്ടോ? ഇനി ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്ക് സൗജന്യ വൈദ്യപരിശോധന നടത്താൻ അവസരം
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇവിയെത്തുന്നവർക്ക് ഇനി മറ്റൊരു അവസരം കൂടെ ഒരുക്കിയിരിക്കുയാണ് അധികൃതർ. ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന നടത്താം.
ഇമിഗ്രേഷൻ വിഭാഗവും 'തദാവീ ' മെഡിക്കൽ ഗ്രൂപ്പും സഹകരിച്ചാണ് ഈ പരിശോധനാ ക്യാംപെയ്ൻ. ഇത് യാത്രക്കാർക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാർക്ക് പുറമേ വിമാനത്താവളത്തിൽ ജോലിയിലുള്ള വിവിധ ഏജൻസികളുടെ ജീവനക്കാർക്കും പരിശോധന സൗജന്യമാണ് എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. രോഗങ്ങൾ മുൻകൂട്ടി അറിഞ്ഞു ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണു ആരോഗ്യ പരിശോധനയുടെ ലക്ഷ്യമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ തലാൽ അൽശൻഖീത്വി അറിയിച്ചു.
ഇന്റേണൽ മെഡിസിൻ, നേത്രരോഗം, എല്ല് രോഗം, വാർധക്യ സഹജരോഗങ്ങൾ, ഗൈനക്കോളജി, പ്രസവ ശുശ്രൂഷ ഫിസിയോ തെറാപ്പി, ഡർമറ്റോളജി, യൂറോളജി എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാണ്. രക്തത്തിലെ വൈറ്റമിൻ അളവ്, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തിയതായി തദാവീ ഗ്രൂപ്പ് ചെയർമാൻ മർവാൻ നാസിർ പറഞ്ഞു. പരിശോധനകളുടെ ഫലം അപ്പോൾ തന്നെ നൽകും. ഇതിനായി വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും വിമാനത്താവളത്തിലുണ്ട്. അങ്ങനെ പുതിയ പുതിയ മികച്ച സേവനങ്ങളുമായി മുന്നേറുകയാണ് ദുബൈ വിമാനത്താവളം.
അതുപോലെ തുടർച്ചയായ ഒമ്പതാം തവണയും ഏറ്റവും കൂടുതൽ യാത്രക്കാർ കടന്നുപോയെന്ന ബഹുമതി ദുബൈ വിമാനത്താവളം സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലേക്കാണ് ദുബൈ വിമാനത്താവളം വഴി ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്. ഈ വർഷം ആദ്യമൂന്ന് മാസത്തെ കണക്കുകൾ പ്രകാരം 21.2 ദശലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി കടന്നുപോയി എന്നാണ് കണക്ക്.
കഴിഞ്ഞവർഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്താൽ 55.8 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ ദുബൈ വിമാനത്താളം കൈവരിച്ചതെന്ന് ദുബൈ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു. കോവിഡ് റിപ്പോർട്ട് ചെയ്ത 2019 അവസാനപാദത്തിന് ശേഷം ആദ്യമായാണ് മാസം 70 ലക്ഷം യാത്രക്കാർ എന്ന ശരാശരി കണക്ക് വിട്ട് യാത്രക്കാരുടെ എണ്ണം ഉയരുന്നത്. ഈവർഷം മാർച്ചിൽ മാത്രം യാത്ര ചെയ്തവരുടെ എണ്ണം 73 ലക്ഷം കടന്നു.
ഇന്ത്യയിലേക്കാണ് ദുബൈയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്. മാസം മുപ്പത് ലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്ക് ദുബൈയിൽ നിന്ന് പറക്കുന്നത്. രണ്ടാം സ്ഥാനം സൗദിക്കാണ്. മാസം 16 ലക്ഷം യാത്രക്കാർ സൗദിയിലേക്കും, 14 ലക്ഷം യാത്രക്കാർ ഇംഗ്ലണ്ടിലേക്കും പറക്കുന്നു. 10 ലക്ഷം പേർ പാക്സിതാനിലേക്കും ദുബൈയിൽ നിന്ന് യാത്ര ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha