സൗദിയിൽ വീണ്ടും വധശിക്ഷ...! ഭീകര പ്രവര്‍ത്തനം നടത്തിയതിന് പിടിയിലായ സൗദി പൗരന്റെ ശിക്ഷാവിധി നടപ്പിലാക്കി
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. കടുത്ത വിമർശനങ്ങൾ ഉയർന്നാലും കുറ്റം ചെയ്തവൻ അത് ആരായാലും കടുത്ത ശിക്ഷ തന്നെ വിധിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. ശിരച്ഛേദം നടത്തിയാണ് രാജ്യത്ത് പലപ്പോഴും വധശിക്ഷ നടപ്പിലാക്കുന്നത്. 2009ന് ശേഷം രാജ്യത്ത് റംസാനില്‍ ആദ്യമായി ഈ വാർഷം വധശിക്ഷ നടപ്പാക്കുകയുണ്ടായി.
വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നത് ശ്രദ്ധേയമാണ്. 3ൽ അധികം പേരുടെ വധശിക്ഷയാണ് സൗദി ഈ മാസം മാത്രം നടത്തിയത്. രാജ്യത്ത് വീണ്ടും വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ഭീകര പ്രവര്‍ത്തനം നടത്തിയതിന് പിടിയിലായ യാസിർ ബിൻ മുഹമ്മദ് അൽഅസ്മരി എന്നയാളുടെ വധശിക്ഷ ആണ് നടപ്പാക്കിയത്.
രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനും സുരക്ഷാ സൈനികരെ ആക്രമിക്കാനും വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും ഇയാള്‍ പദ്ധതിയിട്ടു. ഭീകര സംഘം സ്ഥാപിക്കുകയും ഭീകര സംഘടനയുടെ നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്‍തു. വിദേശങ്ങളിലുള്ള ഭീകര സംഘടനകളുമായി ഇയാള്‍ ആശയവിനിമയം നടത്തുകയും ചെയ്തുവെന്നും കണ്ടെത്തിയിരുന്നു.
ഭീകരർക്ക് അഭയം നൽകിയ ഇയാൾ ബോംബ് നിർമാണത്തിന് പരിശീലനം നൽകുകയും ചെയ്തു. കൂടാതെ ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിടുന്ന ചില സ്ഥലങ്ങൾ നിർണയിക്കാൻ ഭീകരരെ ചുമതലപ്പെടുത്തുകയും ചെയ്‍തു. വൻതോതിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വാങ്ങാൻ ശ്രമിക്കുകയും രാസവസ്തുക്കൾ കൈക്കലാക്കുകയും ചെയ്‍തുവെന്നും കണ്ടെത്തി.
സ്‌ഫോടക വസ്തുക്കൾ നിർമിക്കുകയും കൈവശം വെക്കുകയും വിദേശങ്ങളിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ഈ സ്ഥലങ്ങളിലേക്ക് പോകാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.മാത്രമല്ല ഈ മാസം ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച മറ്റൊരു സൗദി പൗരന്റേയും വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. മിൻഹാൽ ബിൻ അബ്ദുല്ല അൽ റബ്ഹ് എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
കിഴക്കൻ പ്രവിശ്യയിൽ ആണ് ശിക്ഷ നടപ്പാക്കിയത്. ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സുരക്ഷാ വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്ത സൗദി പൗരനെ വധിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
കൂടാതെ, വെടിക്കോപ്പുകളും മറ്റു ആയുധങ്ങളും കൈവശം വയ്ക്കുകയും തീവ്രവാദികൾക്ക് ഇയാൾ അഭയം നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ പ്രതിക്കെതിരെയുള്ള ക്രിമിനൽ കുറ്റം തെളിയുകയും കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. തീരുമാനം അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും സൗദി റോയൽ കോടതി വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha