യുഎഇയിൽ നടുറോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിൽ 2 മരണം, അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ്

അമിത വേഗതയിലും അപകടകരമായ രീതിയിലും വാഹനമൊടിക്കുന്നതിനെതിരെ നിരന്തരം ബോധവത്ക്കരണം നടത്തുന്ന രാജ്യമാണ് യുഎഇ. ഒരു ചെറിയ അശ്രദ്ധ മതിയാകും വലിയ അപകടങ്ങൾ ഉണ്ടാക്കാൻ. ഫുജൈറയിൽ അമിത വേഗത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ട്രക്കും മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്വദേശികളായ 44 കാരിയും 17കാരനുമാണ് മരിച്ചത്. രണ്ടു പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്.
യബ്‌സ ബൈപാസ് റോഡിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് വാഹനങ്ങള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ട്രക്ക് അനുവദിച്ചതിലും കൂടുതൽ ചരക്ക് കയറ്റി അമിത വേഗത്തിൽ ഓടിക്കുകയും ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.തുടർന്ന് വാഹനങ്ങൾക്ക് തീ പിടിച്ചു. അറബ് പൗരനായിരുന്നു ട്രക്ക് ഡ്രൈവർ. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗമാണ് അപകട കാരണമെന്ന് ഫുജൈറ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു. ഫുജൈറ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ കെടുത്തുകയും വാഹനാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ റാസൽഖൈമയിലും സമാനമായ അപകടം സംഭവിച്ചിരുന്നു. അൽ റാംസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഡ്രൈവർ മരണപ്പെടുകയായിരുന്നു. തീ ആളിക്കത്തിയതിനാൽ വാഹനങ്ങളിലൊന്നിൽ നിന്ന് ഡ്രൈവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ട്രാഫിക് പൊലീസും അഗ്നിശമനസേനാംഗങ്ങളും ഉൾപ്പെട്ട സുരക്ഷാസംഘം തീകെടുത്തി പുറത്തെടുക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവർറെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
https://www.facebook.com/Malayalivartha























