യുഎഇയില്‍ വീടിന് തീപിടിച്ച് അപകടം, ഉറക്കത്തിലായിരുന്ന ആറ് പേർ വെന്തു മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്, അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫൻസ്

യുഎഇയില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ആറ് പേര്‍ മരിച്ചു. വൻ അഗ്നിബാധയിൽ ഏഴ് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പൊള്ളലേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
തിങ്കൾ പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. അബുദാബി ബനിയാസ് മേഖലയില്‍ മുഅസ്സസ് മേഖലയിലെ ഒരു വില്ലയ്ക്കാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവ സമയം കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്നു. 3 സഹോദരിമാരടക്കം 6 പേർ ആണ് അപകടത്തിൽ മരിച്ചത്. ഫാത്തിമ, ഷെയ്ഖ, മോന എന്നീ സഹോദരിമാരാണ് മരിച്ചത്. ഇതേ കുടുംബത്തിൽ നിന്നുള്ള ഖാലിദ് എന്ന കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബനി യാസ് പ്രദേശത്തെ ഒരു വീട്ടിൽ തീപിടുത്തമുണ്ടായതായി ഓപറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ തീ നിയന്ത്രണ വിധേയമാക്കിയതായി അതോറിറ്റി അറിയിച്ചു. സംഭവസ്ഥലത്തേക്ക് കുതിച്ച രക്ഷാപ്രവർത്തകർ തീ അണയ്ക്കാനും പരുക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുകയും കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.
എന്നാൽ തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫ്ന്‍സ് അറിയിച്ചു. ഔദ്യോഗിക സ്രോതസുകളെ മാത്രം വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അബുദാബി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























