യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കണമെങ്കിൽ 72,000 രൂപ വരെ, ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി, വേനലവധിയിൽ പ്രവാസി കുടുംബങ്ങളേയും ലക്ഷ്യമിട്ട് വിമാനക്കമ്പനികളുടെ നീക്കങ്ങൾ, അടുത്ത മാസം സംഭവിക്കുന്നത്

സീസൺ മുന്നിൽ കണ്ടുള്ള വിമാനക്കമ്പനികളുടെ സ്ഥിരം പരിപാടി തുടങ്ങിക്കഴിഞ്ഞു. വേനലവധിയിൽ നാട്ടിലേക്ക് മാടങ്ങാനിരിക്കുന്ന പ്രവാസികളെയും പ്രവാസി കുടുംബങ്ങളേയും ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. ഇത് എന്തായാലും ഒരു ഒന്നൊന്നര കൂട്ടലായിപ്പോയി. യുഎഇ പ്രവാസികളെ നോട്ടമിട്ട് 44,000 രൂപ മുതൽ 72,000 രൂപവരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
വേനലവധിക്ക് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ,ആണ് ഇന്ത്യൻ സെക്ടറിൽ വിമാന നിരക്ക് കുതിച്ചുയരുന്നത്. ജൂൺ 28 ന് ബലിപെരുന്നാളിന് സാധ്യതയുള്ളതിനാൽ യു.എ.ഇയിൽ ഒരാഴ്ച അവധി ലഭിക്കുമെന്ന കണക്കുകൂട്ടലിൽ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചിരിക്കുന്നത്. ജൂൺ അവസാനത്തോടെ വേനലവധിക്കായി സ്‌കൂളുകൾ അടക്കുന്നതിനാൽ കുടുംബസമേതം നാട്ടിലെത്താൻ തയ്യാറെടുക്കുന്നവരും ഏറെയാണ്.
എന്നാൽ കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് ഇവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മാറുകയാണ്. ജൂൺ അവസാന വാരം മുതൽ ബജറ്റ് വിമാന കമ്പനികളുടെ ടിക്കറ്റിനു വരെ രണ്ടായിരമോ അതിലേറെയോ ചെലവിടേണ്ട അവസ്ഥയാണുള്ളത്. ഇൻഡിഗോയും സ്പൈസ് ജെറ്റുമടക്കം 2000 ദിർഹം മുതൽ 3200 ദിർഹംവരെ ഈടാക്കുന്നുണ്ട്. എന്നാൽ സർവീസുകളുടെ ലഭ്യത കുറഞ്ഞതും അമിതമായ നിരക്കുവർധനക്ക് വഴിയൊരുക്കുന്ന ഘടകമാണ്. ഗോ ഫസ്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിയതിനാൽ ആ വിമാനത്തിൽ ടിക്കറ്റ് എടുത്തവരും വെട്ടിലായി.
സർവീസ് പുനരാരംഭിച്ചില്ലെങ്കിൽ പുതിയ ടിക്കറ്റുകളെടുക്കാൻ ഇവരും നിർബന്ധിതമാകും. എയർ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവീസുകൾ മാർച്ച് അവസാനം മുതൽ പൂർണമായും നിർത്തിയതും വിമാന നിരക്കിലെ വർധനക്ക് കാരണമായിട്ടുണ്ട്. കണ്ണൂർ പ്രവാസികളാണ് ശരിക്കും കുടുങ്ങുക. കണ്ണൂരിൽ നിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ജൂൺ അവസാനവാരം മിക്ക ദിവസങ്ങളിലും ഉയർന്ന നിരക്കാകും വിമാന കമ്പനികൾ ഈടാക്കുക.
https://www.facebook.com/Malayalivartha























