സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാനും വിരലടയാളം നിർബന്ധം, വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് സൗദി കോണ്‍സുലേറ്റ്, പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിൽ വരും

പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് സൗദി അറേബ്യ. ഇനി യാത്ര സൗദിയിലോട്ടാണെങ്കിൽ പ്രവാസികൾക്ക് ഇരട്ടിപ്പണി ആയിരിക്കുകയാണ്. സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങിന് വിരലടയാളം നിര്‍ബന്ധമാക്കി വി.എഫ്.എസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിപ്പോൾ തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാനും വിരലടയാളം നിർബന്ധമാക്കിയിരിക്കുകയാണ് രാജ്യം. നേരത്തെ സന്ദർശക വീസക്കാർക്ക് ഈ നിയമം ബാധകമാക്കിയിരുന്നു.
ഇനി മുതൽ സൗദിയിൽനിന്ന് ഏത് വീസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. ദിവസവും നൂറുകണക്കിന് വിസ അപേക്ഷകരാണ് സൗദിയിലേക്ക് പോകുന്നത്. തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതോടെ പുതിയ നിബന്ധന നിരവധി പേരെ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
തൊഴില്‍ വീസ സ്റ്റാംപ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വീസ നടപടികള്‍ക്ക് തുടക്കമാവുക. പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ ഒൻപതിടങ്ങളിലാണ് വി.എഫ്.എസിന് സെന്ററുകളുള്ളത്. കേരളത്തിലുള്ള ഏക കേന്ദ്രം എറണാകുളത്താണ് പ്രവർത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് വിസകൾ സമർപ്പിക്കുന്ന സൗദി കോൺസുലേറ്റിലെ സ്റ്റാമ്പിംഗ് നടപടികൾ വി.എഫ്.എസ് സെന്ററുകൾ വഴിയാക്കിയതിന് പിന്നാലെയാണ് പുതിയ നിബന്ധന കൂടി ഏർപ്പെടുത്തിയത്.
മെയ് 11 മുതൽ റസിഡന്‍റ് വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേരിട്ട് വിസ ഫെസിലിറ്റേഷന്‍ സര്‍വീസ് കേന്ദ്രത്തിലെത്തണമെന്ന നിര്‍ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴില്‍ വിസ സ്റ്റാംപ് ചെയ്യാനും വിഎഫ്എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണമെന്ന നിർദ്ദേശം വന്നിരിക്കുന്നത്. നേരത്തെ സൗദിയിലേക്കുള്ള സന്ദര്‍ശക വിസ വി.എഫ്.എസ് വഴി സ്വീകരിക്കുന്നതിന് അപേക്ഷകന്‍ നേരിട്ട് പോകാതെ ട്രാവല്‍ ഏജന്റുമാര്‍ വഴി അപ്പോയിന്‍മെന്റ് എടുത്താണ് അപേക്ഷിച്ചിരുന്നത്.
ട്രാവൽ ഏജൻസി വഴി വിസയ്ക്ക് അപേക്ഷിക്കുന്ന സംവിധാനം ഇതോടെ ഇല്ലാതായി. ‘‘ട്രാവൽ ഏജൻസികൾക്ക് നിലവിൽ ഒന്നും ചെയ്യാനില്ലാതായി.സൗദിയിലെ വിമാനത്താവളങ്ങളിലാണ് ബയോമെട്രിക് പരിശോധന നടത്തിയിരുന്നത്. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാണ് പരിശോധന ഇന്ത്യയിൽത്തന്നെ നടത്താൻ സൗദി സർക്കാർ തീരുമാനിച്ചത്. ഇതിനായി വി.എസ്.എഫ്. ഗ്ലോബൽ എന്ന ഏജൻസിയെ നിയോഗിച്ചത്.
മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി പോലുള്ള നഗരങ്ങളിലെ ഇവരുടെ ഓഫീസിലെത്തി വേണം സൗദിയിൽ പോകേണ്ടവർ ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കാൻ. വി.എസ്.എഫ്. കേന്ദ്രത്തിൽ നേരിട്ടെത്തി വിവരങ്ങൾ സമർപ്പിക്കേണ്ടത് രോഗികൾക്കും കൊച്ചുകുട്ടികൾക്കുമടക്കം പലർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നു. വിസ ലഭിക്കാൻ ഏറെ കാലതാമസമുണ്ടാകുന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























