യുഎഇയിൽ കനത്ത മഴയിൽ താപനില കുറഞ്ഞു, വിവിധ എമിറേറ്റുകളിൽ പെയ്ത മഴയിൽ റോഡുകളിലടക്കം വെള്ളക്കെട്ട്, മഴ പെയ്യുന്ന സമയങ്ങളിൽ പുറത്തിറങ്ങുന്നവർ കാലാവസ്ഥാ സംബന്ധമായ സുരക്ഷാ മുൻകരുതലുകൾ ലംഘിച്ചാൽ കനത്ത പിഴ

യുഎഇയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ താപനില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ചൂടിന് ശമനമുണ്ടായെങ്കിലും പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വിവിധ എമിറേറ്റുകളിൽ പെയ്ത മഴയിൽ റോഡുകളിലടക്കം വെള്ളക്കെട്ടാണ്. അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ, ഷാർജ എന്നീ എമിറേറ്റുകളിലാണ് കനത്ത ചൂടിന് ആശ്വാസമായി സാമാന്യം ഭേദപ്പെട്ട മഴ പെയ്തത്. എന്നാൽ മഴ പെയ്യുന്ന സമയങ്ങളിൽ പുറത്തിറങ്ങുന്നവർ കാലാവസ്ഥാ സംബന്ധമായ സുരക്ഷാ മുൻകരുതലുകൾ ലംഘിച്ചാൽ കനത്ത പിഴ ചുമത്തും.
അതിനാൽ മഴ പെയ്യുമ്പോൾ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക പ്രദേശങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണം. യാത്ര ആരംഭിക്കുന്നതിന് മുൻപ് വാഹനത്തിന്റെ ബ്രേക്ക്, ടയറുകൾ, ഹെഡ്‌ലൈറ്റുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തണം. വൈപ്പർ പ്രവർത്തനവും പരിശോധിക്കണം. മഴയത്ത് വാഹനമോടിക്കുമ്പോൾ മുന്നിലുള്ള വാഹനവുമായി സുരക്ഷാ അകലം ഇരട്ടിയാക്കണം. ഏറ്റവും സുരക്ഷിതമായ സാഹചര്യത്തിൽ മാത്രം ഓവർടേക്കിങ് നടത്തുക. ഹെഡ്‌ലൈറ്റുകൾ ഓണാക്കി മുന്നിലുള്ള വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക.
അതേസമയം കൊടുംചൂടിൽ കുവൈത്തിൽ ജൂൺ 1 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ മധ്യാഹ്ന ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി മാനവശേഷി സമിതി അറിയിച്ചു. ഓഗസ്റ്റ് 31 വരെ 3 മാസത്തേക്കാണ് ഉച്ചവിശ്രമം. അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും നിയമം പാലിക്കണം.
കൊടും ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. ജീവാപായം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാലാണ് കടുത്ത ചൂട് അനുഭവപ്പെടുന്ന 4 മണിക്കൂർ ഇടവേള നൽകിവരുന്നത്. നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. നിയമ ലംഘകർക്ക് പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.
നിയമ ലംഘകർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന തോതിൽ പിഴ ഈടാക്കും. സ്ഥാപങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിക്കാനും കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. മാറ്റ് ഗൾഫ് രാഷ്ട്രങ്ങളും മധ്യാഹ്ന വിശ്രമ സമയം ഉടൻ പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
https://www.facebook.com/Malayalivartha























