സൗദിയിൽ വീണ്ടും വധശിക്ഷ, ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് സൗദി പൗരന്മാരുടെ ശിക്ഷാവിധി നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം

സൗദിയിൽ വീണ്ടും വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തവണ മൂന്ന് പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. കിഴക്കന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം മൂന്ന് സൗദി പൗരൻമാരുടെ വധശിക്ഷ നടപ്പാക്കിയത്. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശിക്ഷിക്കപ്പെട്ട സൗദി പൗരന്മാരായ ഹസന്‍ ബിന്‍ ഈസ ആലുമുഹന്ന, ഹൈദര്‍ ബിന്‍ ഹസന്‍ മുവൈസ്, മുഹമ്മദ് ബിന്‍ ഇബ്രാഹിം അംവൈസ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
സൗദി അറേബ്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ വിദേശത്ത് ഭീകരരുടെ ക്യാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടിയെന്ന് കണ്ടെത്തിയിരുന്നു. ഭീകരരെ വിദേശത്തേക്ക് കടത്താന്‍ വേണ്ടി ഹസനും ഹൈദറും ചേര്‍ന്ന് ബോട്ട് വാങ്ങുകയും ഏതാനും ഭീകരരെ വിദേശത്തേക്ക് കടത്തുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. സമുദ്ര മാര്‍ഗമുള്ള ആയുധക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടും ഭീകരന്‍ കൈമാറിയിരുന്നില്ല.
സുരക്ഷാ വകുപ്പുകളുടെ കണ്ണില്‍പെടാതെ ഭീകരരെ സമുദ്ര മാര്‍ഗം വിദേശത്തേക്ക് കടത്താന്‍ അനുയോജ്യമായ സ്ഥലം നിര്‍ണയിച്ചു നല്‍കാന്‍ പണം കൈപ്പറ്റിയ ഒരാള്‍ ഇക്കാര്യത്തിലുള്ള തന്റെ കൂട്ടാളികളെയും സഹായികളെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയാറായിരുന്നില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മൂന്ന് പേരുടെ കൂടെ വധശിക്ഷ നടപ്പാക്കിയതോടെ ഈ മാസം മാത്രം ആറിൽ അധികം പേർക്കുടെ ശിക്ഷാവിധിയാണ് നടപ്പാക്കിയത്.ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിൽ 2021ല്‍ 69 പേരുടെ വധശിക്ഷ നടപ്പാക്കിയപ്പോൾ 2022ല്‍ 147 പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
കൂടുന്നതല്ലാതെ കണക്കുകൾ കുറയുന്നില്ല. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റതിന് ശേഷം ആയിരത്തിലധികം വധശിക്ഷകളാണ് വിധിച്ചത്. ശിരച്ഛേദം നടത്തിയാണ് രാജ്യത്ത് പലപ്പോഴും വധശിക്ഷ നടപ്പിലാക്കുന്നത്. 2009ന് ശേഷം രാജ്യത്ത് റംസാനില്‍ ആദ്യമായി ഈ വാർഷം വധശിക്ഷ നടപ്പാക്കുകയുണ്ടായി.
വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നത് ശ്രദ്ധേയമാണ്. മാര്‍ച്ച് 28നാണ് കൊലക്കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന സൗദി പൗരന് വധശിക്ഷ നടപ്പാക്കിയത്. ഒരാളെ കുത്തിക്കൊന്ന ശേഷം തീകൊളുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. കടുത്ത വിമർശനങ്ങൾ ഉയർന്നാലും കുറ്റം ചെയ്തവൻ അത് ആരായാലും കടുത്ത ശിക്ഷ തന്നെ വിധിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്.
https://www.facebook.com/Malayalivartha























