സൗദിയുടെ യുദ്ധവിമാനം തകർന്നുവീണു...! അപകട സമയത്ത് വിമാനത്തിലെ രണ്ട് പൈലറ്റുമാർ രക്ഷപെട്ടത് ലൈഫ് ചെയർ ഉപയോഗിച്ച്

സൗദി വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനം തകർന്നുവീണു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ എയർ ബേസ് പരിധിയിൽ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രതിരോധ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഏകദേശം 3.44 നാണ് വിമാനം തകർന്നു വീഴുന്നത്. വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്.
അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന ഇവർ രക്ഷപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദഹ്റാനിലെ കിംഗ് അബ്ദുൾ അസീസ് എയർ ബേസിലെ പരീക്ഷണ പറക്കലിനിടയിലാണ് ടൊർണാഡോ വിഭാഗത്തിലുള്ള വിമാനം തകർന്നു വീണതെന്നാണ് ഔദ്യോഗികമായുള്ള അറിയിപ്പ്.
അപകടം സംഭവിച്ചപ്പോൾ ലൈഫ് ചെയർ ഉപയോഗിച്ചാണ് പൈലറ്റുമാർ രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ അപകടത്തിൽ പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് തുർക്കി അൽ മാലികി പറഞ്ഞു.
എന്താണ് അപകടത്തിന്റെ കരണം എന്ന് കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണ സമിതി നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വരും ദിവസങ്ങളിൽ മന്ത്രാലയം പുറത്തുവിടുമായിരിക്കും.
ജൂലൈയിൽ സൗദിയിൽ യുദ്ധവിമാനം തകർന്നു വീണ് രണ്ട് ജീവനക്കാർ മരണപ്പെടുകയുണ്ടായി. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുഷൈത്തിൽ ആണ് യുദ്ധവിമാനം തകർന്ന് വീണതെന്നാണ് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
പരിശീലന പറക്കലിനിടെ സൗദി റോയല്‍ എയര്‍ഫോഴ്‌സിന് കീഴിലെ എഫ്-15 എസ്എ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15.വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ അപകടത്തില്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചത് .
https://www.facebook.com/Malayalivartha