824 സ്വദേശികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി, യുഎഇയിൽ 565 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണനിയമം ലംഘിച്ചതായി കണ്ടെത്തൽ, നിയമലംഘനം നടത്തിയ കമ്പനികൾക്ക് പിഴ ചുമത്തി

യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്ക്കരണമാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം ജൂലൈ 7 നകം പൂർത്തിയാക്കണമെന്നാണ് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നത്. സമയപരിധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ സ്വകാര്യ കമ്പനികൾ കൃത്യമായി സ്വദേശിവത്ക്കരണം നടപ്പാക്കിയോ എന്ന് വിലയിരുത്താൻ അധികൃതരുടെ നേതൃത്വത്തിൽ പരിശോധനയും ആരംഭിച്ചിരുന്നു. പരിശോധനയിൽ യുഎഇയിൽ 565 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണനിയമം ലംഘിച്ചതായി കണ്ടെത്തിയിരിക്കുകയാണ്.
മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ വർഷം ആദ്യപകുതിയിൽ ഒരു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. ഈ കർശന നിർദ്ദേശമാണ് കമ്പനികൾ ലംഘിച്ചത്.
824 സ്വദേശികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയതായാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ മുതൽ ഇതുവരെയുള്ള കണക്കാണിത്. നിയമലംഘനം നടത്തിയ കമ്പനികൾക്ക് ഇരുപതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തി. ചില കമ്പനികളെ തരംതാഴ്ത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പതിനേഴായിരം സ്വകാര്യ കമ്പനികളിലായി 81,000 സ്വദേശികൾ രാജ്യത്ത് ജോലി ചെയ്യുന്നത്. ഇത്രയധികം സ്വദേശികൾ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം വിപുലീകരിക്കുകയാണ്. അടുത്ത വർഷം മുതൽ 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളും സ്വദേശിവൽക്കരണം നിർബന്ധമായും നടപ്പാക്കണമെന്നാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണ മേഖല, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലയിലെ കമ്പനികൾക്ക് നിയമം ബാധകമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
സ്വദേശിവൽക്കരണ മേഖലകൾ
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ്, ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ആൻഡ് ടെക്നിക്കൽ ആക്ടിവിറ്റീസ്, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസസ്, ആർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്, മൈനിങ് ആൻഡ് ക്വാറിയിങ്, ട്രാൻസ്ഫർമേറ്റീവ് ഇൻഡസ്ട്രീസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിർമാണം, ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ, ട്രാൻസ്പോർട്ടേഷൻ ആൻഡ് വെയർഹൗസിങ്, ഹോസ്പിറ്റാലിറ്റി ആൻഡ് റസിഡൻസി സർവീസസ്. എന്നാൽ ഫ്രീസോൺ കമ്പനികൾക്ക് ഇളവ് ലഭിക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha